തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുള്ള നിയമനിർമാണ സാധ്യത പരിശോധിക്കാൻ അഡ്വക്കറ്റ് ജനറലിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
അവധിക്കുശേഷം സുപ്രീംകോടതി തുറക്കുന്ന ജൂലൈ 12നുതന്നെ തിരുത്തൽ ഹർജി (മോഡിഫിക്കേഷൻ പെറ്റീഷൻ) ഫയൽ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കാനും എജി കെ. ഗോപാലകൃഷ്ണക്കുറുപ്പിനു നിർദേശം നൽകി.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ജനവാസമേഖലയെ ബാധിക്കുന്നതു ചർച്ചചെയ്യാൻ വിളിച്ച ഉന്നതതല യോഗത്തിലാണു തീരുമാനം.
ജനവാസമേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനർനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ കേന്ദ്രസർക്കാരിനു സംസ്ഥാന സർക്കാർ സമർപ്പിച്ച വിജ്ഞാപനനിർദേശം ഒരാഴ്ചയ്ക്കകം കേന്ദ്ര എംപവേർഡ് കമ്മിറ്റിക്കു സമർപ്പിക്കണം.
പരിസ്ഥിതി സംവേദക മേഖലയിൽ നിലവിലുള്ള കെട്ടിടങ്ങളെയും നിർമാണ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങൾ സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനു പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.
കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസർക്കാരിനെയും കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച് അനുകൂലവിധി സന്പാദിക്കുന്നതുവരെ കേന്ദ്രസർക്കാരുമായി ബന്ധപ്പെടാൻ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനംമന്ത്രി, ചീഫ് സെക്രട്ടറി, വനംവകുപ്പു സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരാണു സമിതിയിലുള്ളത്.
യോഗത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ, വനംവകുപ്പു മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് എന്നിവരും പങ്കെടുത്തു.
കെസിബിസി മുഖ്യമന്ത്രിക്കു നിവേദനം നൽകി
തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ കെസിബിസി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്കി.
ബഫർ സോണ്‍ സംരക്ഷിത വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്കു മാറ്റി നിശ്ചയിക്കണമെന്നും ഇതു സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോട് പ്രതിനിധികൾ ആവശ്യപ്പെട്ടു.
നിവേദനത്തിൽ പറഞ്ഞ കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെസിബിസി പ്രതിനിധികൾ പറഞ്ഞു.
പരിസ്ഥിതിലോല മേഖല: സംസ്ഥാനത്തിന്റെ നിയമനിർമാണ സാധ്യത പരിശോധിക്കുന്നു
02:25 AM Jul 01, 2022 | Deepika.com