തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധി പരാമർശിച്ച് നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക് പോര്. ബഫർ സോണിലെ ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധി സംസ്ഥാന സർക്കാർ ചോദിച്ചുവാങ്ങിയതാണെന്നു പ്രതിപക്ഷം.
എന്നാൽ സുപ്രീംകോടതി വിധി സംസ്ഥാനം വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നും ഈ വിധി സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാനുള്ള എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
ബഫർ സോണ്‍ സംബന്ധിച്ച് സണ്ണി ജോസഫ് നല്കിയ അടിയന്തരപ്രമേയ നോട്ടീസാണ് ഭരണ- പ്രതിപക്ഷ വാഗ്വാദത്തിനും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനും കാരണമായത്.
2011ൽ യുപിഎ സർക്കാരിന്റെ കാലത്തല്ലേ 10 കിലോമീറ്റർ ബഫർ സോണ്‍ ആക്കാൻ തീരുമാനം കൈക്കൊണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. എന്നാൽ, 2002 ലെ ബിജെപി സർക്കാരാണ് തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
2019ലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബഫർ സോണിന് കേരളം അനുകൂലമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ നിർദേശമാണ് സുപ്രീംകോടതി ഉത്തരവായി പുറപ്പെടുവിച്ചതെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷം ഇറങ്ങിപ്പോയി
02:25 AM Jul 01, 2022 | Deepika.com