തിരുവനന്തപുരം: 2019 ൽ സംസ്ഥാന മന്ത്രിസഭ യോഗം ചേർന്നാണ് എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവ് ഇക്കോ സെൻസിറ്റീവ് സോണ്‍ നിർബന്ധമാക്കണം എന്ന തീരുമാനം കൈക്കൊണ്ടതെന്ന പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അന്നത്തെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെയുള്ള ഇക്കോ സെൻസിറ്റീവ് സോണ്‍ ആയി തത്വത്തിൽ നിശ്ചയിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് കരടു നിർദേശങ്ങൾ തയാറാക്കുന്നതിനു സർക്കാർ നൽകിയ ഒരു നിർദേശം മാത്രമാണ്. ഈ ഉത്തരവിൽ ഒരിടത്തും ഒരുകിലോമീറ്റർ പ്രദേശം നിർബന്ധമായും ഇക്കോ സെൻസിറ്റീവ് സോണ്‍ ആയിരിക്കണം എന്ന് പറയുന്നില്ല. അത് പൂജ്യം മുതൽ ഒരു കിലോമീറ്റർ താഴെ എത്രവേണമെങ്കിലും നിശ്ചയിക്കാം എന്നുമാത്രമാണ്. എന്നാൽ, സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തികളിൽനിന്ന് ഒരു കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോണ്‍ നിർബന്ധമായും ഉണ്ടായിരിക്കണം എന്നാണ് സുപ്രീംകോടതി വിധി.
യുഡിഎഫ് സർക്കാർ 2013 മേയ് എട്ടിനു ചേർന്ന മന്ത്രിസഭാ യോഗതീരുമാനപ്രകാരം റവന്യുഭൂമി ഉൾപ്പെടെ പൂജ്യം മുതൽ 12 കിലോമീറ്റർ വരെ ഇഎസ്സെഡ്ആകാമെന്നാണ് തീരുമാനിച്ചത്. ഇങ്ങനെയുള്ള 12 കിലോമീറ്റർ പരിധിയിൽപ്പെട്ട റവന്യൂഭൂമിയിൽ കൃഷിഭൂമി, കൃഷി സംബന്ധമായ ചെറുകിട വ്യവസായം തുടങ്ങിയവ വരുന്നതും അവിടങ്ങളിൽ ഭാവിയിൽ മറ്റു നിർമാണ പ്രവർത്തനങ്ങളും പറ്റാതെ വരുമായിരുന്നു.
ഇടതു സർക്കാർ 2019ൽ തീരുമാനിച്ചത് റവന്യുഭൂമി ഉൾപ്പെടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടി സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
ബഫർ സോൺ: പ്രതിപക്ഷ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്നു മന്ത്രി
01:52 AM Jul 01, 2022 | Deepika.com