കൊച്ചി: ട്രെയിനില്‍ പതിനാറുകാരിക്കു നേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രികനെയും മര്‍ദിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയിലായി.
ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടന്‍ ജോയി ജേക്കബ് (53), രണ്ടാംപ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡില്‍ ഓടത്തുവീട്ടില്‍ (മാധവം) സുരേഷ് മാധവന് (53), മൂന്നാംപ്രതി മുരിങ്ങൂര്‍ കിന്‍ഫ്ര പാര്‍ക്കിനുസമീപം ഇലഞ്ഞിക്കല്‍ സിജോ ആന്റോ (43) എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ പിടികൂടിയത്.
ജോയിയെ വയനാട് പുല്‍പ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നും സുരേഷിനെയും സിജോയെ യും കൊച്ചി നഗരത്തിലെ രണ്ടിടങ്ങളിൽനിന്നുമാണ് പിടികൂടിയത്. ജോയിയെ രാത്രി കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യംചെയ്യും. മറ്റു രണ്ടുപ്രതികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ അത്തരത്തിലുള്ള അന്വേഷണം പ്രായോഗികമായിരുന്നില്ല. ഇവരുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍നിന്ന് ഇവര്‍ അവസാനമായി ഫോണ്‍ വിളിച്ചവരെയും ഇവരെ വിളിച്ചവരെയുമെല്ലാം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ഇവര്‍ ജോലി ചെയ്തിരുന്ന എറണാകുളത്തെ സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശികളായ പ്രതികള്‍ സീസണ് ടിക്കറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. 50 വയസ് പിന്നിട്ടവരാണ് പ്രതികൾ. പോക്സോ, ട്രെയിനില്‍ അടിപിടി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷല്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം.
ട്രെയിന്‍ നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച് അശ്ലീലം പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.
ട്രെയിനിലെ അതിക്രമം: മൂന്നു പ്രതികള്‍ പിടിയില്‍
01:52 AM Jul 01, 2022 | Deepika.com