കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്കു വരാനിരിക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് സംബന്ധിച്ചുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്കാന് വിവരാവകാശ കമ്മീഷന് നിര്‍ദേശിച്ചതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ജസ്റ്റീസ് മുരളി പുരുഷോത്തമനാണ് ഉത്തരവ് നല്‍കിയത്.
പങ്കാളിത്ത പെന്ഷന് സംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ നേതാവുമായ ജയചന്ദ്രനാണ് പൊതുഭരണ വകുപ്പിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
എന്നാല്‍, ഇതു മന്ത്രിസഭയുടെ പരിഗണനയ്ക്കു വരാനിരിക്കുന്ന രേഖയാണെന്നും ഇതില്‍ മന്ത്രിസഭ നയപരമായ തീരുമാനമെടുത്തശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാമെന്നും പൊതുഭരണ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്കി. ഇതിനെതിരെ ജയചന്ദ്രന് നല്കിയ അപ്പീലില്‍ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്കാന് സംസ്ഥാന വിവരാവകാശ കമ്മിഷന് ഉത്തരവിട്ടു. ഈ ഉത്തരവിനെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തത്.
മന്ത്രിസഭയുടെ പരിഗണനയിലുള്ള വിഷയങ്ങളും രേഖകളും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥയുണ്ട്. ഇതേവ്യവസ്ഥ മന്ത്രിസഭ പരിഗണിക്കാന്‍ ഇരിക്കുന്ന രേഖകള്‍ക്കും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളില്‍ മന്ത്രിസഭ തീരുമാനം എടുക്കുന്നതുവരെ രേഖകളുടെ പകര്‍പ്പിന് ഹര്ജിക്കാരന് അവകാശമില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
മന്ത്രിസഭയുടെ പരിഗണനയ്ക്കുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ല: ഹൈക്കോടതി
01:54 AM Jun 30, 2022 | Deepika.com