മഞ്ചേരി: മുൻമന്ത്രിയും സിപിഎം നേതാവുമായ ടി.ശിവദാസമേനോന് ആയിരങ്ങൾ യാത്രാമൊഴിയേകി. മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ, പ്രിയതമയുടെ കുഴിമാടത്തിനടുത്താണ് ശിവദാസമേനോനെയും സംസ്കരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ ഔദ്യോഗിക ബഹുമതികളോടെയാണ് മഞ്ചേരിയിലെ ’നീതി’ വീട്ടുവളപ്പിൽ സംസ്കാരം നടന്നത്.
പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടെയുള്ള നിരവധി നേതാക്കളും പ്രവർത്തകരും അന്തിമോപചാരമർപ്പിക്കാനെത്തി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് ശിവദാസമേനോൻ നിര്യാതനായത്. മഞ്ചേരി കച്ചേരിപ്പടിയിലെ മകൾ ലക്ഷ്മിദേവിയുടെ വീട്ടിലായിരുന്നു പൊതുദർശനം.
ഇന്നലെ രാവിലെ 9.45ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഭിവാദ്യം അർപ്പിച്ചു. തുടർന്ന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പത്തരയോടെ പ്രിയ പത്നി ഭവാനിയുടെ ശവകുടീരത്തിനരികിൽ ഒരുക്കിയ ചിതയിലേക്കു മൃതദേഹം എടുത്തു. ശിവദാസമേനോന്റെ മകളുടെ മകൾ നീതയും ഭർത്താവ് നെബുവും ചിതയ്ക്കു തീക്കൊളുത്തി. പ്രിയസഖാവിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ യാത്രയാക്കിയത്.
സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചതു മുതൽ പൂർത്തിയാകുന്നതു വരെയും സാക്ഷിയായി മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ചടങ്ങുകൾ അവസാനിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. തുടർന്ന് നഗരത്തിൽ സർവകക്ഷി അനുശോചനയോഗം നടന്നു.
ശിവദാസമേനോന്റെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നേതാക്കളുടെ വൻ നിരയാണ് മഞ്ചേരിയിലെ ’നീതി’ വീട്ടിലേക്കെത്തിയത്.
ടി. ശിവദാസമേനോന് പ്രിയതമയ്ക്കരികെ അന്ത്യനിദ്ര
01:00 AM Jun 30, 2022 | Deepika.com