മഞ്ചേരി: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി. ശിവദാസമേനോൻ (90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് മഞ്ചേരിയിലെ വീട്ടുവളപ്പിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, സെക്രട്ടേറിയറ്റംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന മന്ത്രിയായും 1996 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. രണ്ടു തവണയും മലന്പുഴയിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിഅമ്മയാണു ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. സി. ശ്രീധരൻനായർ (മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ), സി.കെ. കരുണാകരൻ. 15 വർഷമായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.
പിയേഴ്സ് ലെസ്ലി കന്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.
1932 ജൂണ് 14നാണു ശിവദാസമേനോൻ ജനിച്ചത്. മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ 1955ൽ ഹെഡ്മാസ്റ്ററായി. 1977ൽ ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ അധ്യാപകജോലിയിൽനിന്നു വോളന്ററി റിട്ടയർമെന്റ് എടുത്തു. അധ്യാപക സംഘടനയായിരുന്ന പിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന ലോക്സഭാതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എ. സുന്നാസാഹിബിനോടു പരാജയപ്പെട്ടു. 1980ലും 84ലും ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
1987ൽ മലന്പുഴ നിയമസഭാ മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു. നായനാർ സർക്കാരിൽ വൈദ്യുതി-ഗ്രാമവികസന മന്ത്രിയായി. 1996 മുതൽ 2001 വരെ ധനകാര്യ-എക്സൈസ് വകുപ്പുമന്ത്രിയായി ചുമതല വഹിച്ചു.
ടി. ശിവദാസമേനോൻ അന്തരിച്ചു
01:38 AM Jun 29, 2022 | Deepika.com