തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി കൂപമണ്ഡൂകത്തെ പോലയാകരുതെന്ന് താൻ പറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തെ അധിക്ഷേപിക്കാനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കൂപമണ്ഡൂകം എന്നതിന്റെ വാക്കർഥം എടുക്കരുതെന്നും പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയെ പോലെ മുഖ്യമന്ത്രി അവാസ്തവ കാര്യങ്ങൾ പറയരുതെന്നുമാണു താൻ ഉദ്ദേശിച്ചതെന്നും നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
സോണിയാ ഗാന്ധിയെക്കുറിച്ച് അവാസ്തവമായ കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞതിനാലാണു താൻ അങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നീട് മറുപടി പറയുന്നതിനിടെ കൂപമണ്ഡൂക പ്രയോഗം പരാമർശിച്ച മുഖ്യമന്ത്രി, സാകിയ ജാഫ്രിയെ സോണിയാഗാന്ധി അങ്ങോട്ടു പോയി കണ്ടില്ല എന്ന് ആദ്യം പറഞ്ഞത് ആർ.ബി. ശ്രീകുമാർ ആണെന്നും ഈ പുസ്തകത്തിലെ പരാമർശം സംബന്ധിച്ച് സോണിയഗാന്ധിയോ കോണ്ഗ്രസ് പാർട്ടിയോ ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നും പറഞ്ഞു.
സർക്യൂട്ട് ഹൗസിൽ സോണിയഗാന്ധിയെ അങ്ങോട്ടു പോയി കണ്ടുവെന്നാണ് അവരുടെ മകൻ പറഞ്ഞത്. ഇതിനിടയിൽ ഇടപെട്ടുകൊണ്ട് എഴുന്നേറ്റ പ്രതിപക്ഷ നേതാവ്, നിരവധി പേരുടെ മരണത്തിനിടയാക്കിയ കലാപാന്തരീക്ഷത്തിൽ പോലീസ് തടഞ്ഞതുകൊണ്ടാണു സോണിയഗാന്ധിക്ക് അങ്ങോട്ടു പോയി കാണാൻ കഴിയാതിരുന്നതെന്നും അഹമ്മദ് പട്ടേൽ അവരെ സോണിയാഗാന്ധിയുടെ സമീപത്തേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നുവെന്നും പറഞ്ഞു.
"കൂപമണ്ഡൂകം’ പ്രയോഗം; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതല്ലെന്നു പ്രതിപക്ഷ നേതാവ്
01:38 AM Jun 29, 2022 | Deepika.com