തിരുവനന്തപുരം: കർശന സുരക്ഷയെന്ന പേരിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി നിയമസഭാ അധികൃതർ. നിയമസഭാ മന്ദിരത്തിനുള്ളിൽ പ്രവേശിച്ച മാധ്യമ പ്രവർത്തകരോട് മീഡിയ റൂമിൽ തന്നെയിരിക്കണമെന്നും മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ ഓഫീസുകളിൽ പ്രവേശിക്കാൻ പാടില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർക്കു നൽകിയ നിർദേശം. നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പിആർഡി മാധ്യമങ്ങൾക്കു നൽകിയില്ല. മാധ്യമങ്ങൾക്കു നൽകിയ ദൃശ്യങ്ങളിൽ ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മാധ്യമ നിയന്ത്രണമാണ് ഏർപ്പെടുത്തിയതെന്നും ഇതു ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പി.സി. വിഷ്ണുനാഥ് എംഎൽഎ സ്പീക്കർക്കു കത്തുനൽകി.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും വിഷ്ണുനാഥ് കത്തിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ നിയമസഭയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്. പരിശോധനയ്ക്കു ശേഷമാണ് നിമസഭാ മന്ദിരത്തിനുള്ളിലേക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമല്ലാത്തവരെ പ്രവേശിപ്പിച്ചത്. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം വിവാദമായതിനു പിന്നാലെ സ്പീക്കർ വിഷയത്തിൽ ഇടപെട്ടെങ്കിലും ഇന്നലെ സഭ പിരിയും വരെ മാധ്യമ വിലക്ക് തുടർന്നതായി നിരവധി മാധ്യമപ്രവർത്തകർ പറഞ്ഞു.
അടിസ്ഥാനരഹിതമെന്നു സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്കില്ലെന്നും മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിപ്പിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കർ എം.ബി.രാജേഷ്. ഇന്നലെ നിയമസഭയിൽ എത്തിയ ജീവനക്കാരുടെ ഉൾപ്പെടെ പാസുകൾ പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. അവർ പരിശോധന കർക്കശമാക്കിയതാണ് മാധ്യമപ്രവർത്തകർക്കു ബുദ്ധിമുട്ടുണ്ടാക്കിയത്. തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ അത് തിരുത്താൻ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
നിയമസഭയിലെ നടപടികളാണ് സഭ ടിവി കാണിക്കുക. പാർലമെന്റിൽ സ്വീകരിക്കുന്ന നടപടിക്രമം തന്നെയാണ് ഇവിടെയും പിന്തുടരുന്നത്. ഇന്നലെ ദൃശ്യങ്ങളിൽ പ്രതിപക്ഷത്തെ കാണിച്ചില്ലെന്നും ഭരണപക്ഷത്തെ മാത്രം കാണിച്ചെന്നുമുള്ള ആരോപണം തെറ്റാണ്. സഭാധ്യക്ഷൻ നിർദേശിക്കുന്നതിനനുസരിച്ച് സംസാരിക്കുന്ന വ്യക്തിയെയാണ് ദൃശ്യത്തിൽ കാണിക്കുക. ഇന്നലെ ആദ്യഘട്ടത്തിൽ സഭ നിർത്തിവയ്ക്കും വരെ പ്രതിപക്ഷത്ത് നിന്ന് ആരും സംസാരിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടാൽ മൈക്ക് അനുവദിക്കും. അദ്ദേഹത്തെ കാണിക്കുകയും ചെയ്യും. ഇന്നലെ പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
മാധ്യമ വിലക്ക് ജനാധിപത്യവിരുദ്ധം: കെയുഡബ്ല്യുജെ
തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയത്. മാധ്യമവിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.
നിയമസഭയിലെ കർശന സുരക്ഷ: മാധ്യമവിലക്ക് വിവാദമായി
02:57 AM Jun 28, 2022 | Deepika.com