തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല സംബന്ധിച്ചു സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാനുള്ള സാധ്യതയുൾപ്പെടെ സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ കത്തയച്ചിട്ടുണ്ട്. തുടർന്നുള്ള ബന്ധപ്പെടലും നടക്കുന്നു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു ജനങ്ങളുടെ ആശങ്ക അകറ്റുകയും അവർക്ക് സംരക്ഷണം നൽകുകയും ചെയ്യും. അടിസ്ഥാന നിലപാട് ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കുകയെന്നതു തന്നെയാണ്. അത് 2020ൽ തന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സീറോ മുതൽ ഒരു കിലോമീറ്റർ വരെ പരിധി ആകാമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം ജനവാസകേന്ദ്രങ്ങളെ പൂർണമായി സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഓരോ പ്രദേശത്തെയും ജനവാസ പ്രദേശം കണക്കിലെടുത്ത് ഇക്കോ സെൻസിറ്റീവ് സോണ്‍ പരിഗണിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ നിർദേശം സമർപ്പിച്ചില്ലായിരുന്നുവെങ്കിൽ 2011ൽ വിജ്ഞാപനം ചെയ്ത പ്രകാരം 10 കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോണ്‍ സംസ്ഥാനത്ത് ബാധകമാകുമായിരുന്നുവെന്ന കാര്യം ഓർക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതിലോല മേഖല: റിവ്യൂ പെറ്റീഷനിൽ ആലോചിച്ച് നടപടിയെന്ന് മുഖ്യമന്ത്രി
02:57 AM Jun 28, 2022 | Deepika.com