കൊച്ചി: ചലച്ചിത്രമേഖലയില ഒമ്പതു സംഘടനകളില്‍നിന്നായി 27 പേരെ ഉള്‍പ്പെടുത്തി സിനിമാ സൈറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി മോണിട്ടറിംഗ് കമ്മിറ്റി (ഐസിസി) രൂപീകരിച്ചു.
കൊച്ചിയില്‍ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു കമ്മിറ്റി രൂപീകരണം. ഒരു മാസത്തിനുള്ളില്‍ ഐസിസി പ്രവര്‍ത്തനം തുടങ്ങും. ഓരോ സിനിമാ സൈറ്റിലും നാലു പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും.
ഫിലിം ചേംബര്‍ പ്രസിഡന്റ് അധ്യക്ഷനായുള്ള മോണിട്ടറിംഗ് കമ്മിറ്റിയില്‍ ഓരോ സംഘടനയില്‍നിന്നു മൂന്നുപേരെ വീതമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. താരസംഘടനയായ അമ്മയില്‍നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന എന്നിവരും ഡബ്ല്യുസിസി (വിമന്‍സ് ഇന്‍ സിനിമാ കളക്ടീവ്)യില്നിന്ന് സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവരുമാണ് കമ്മിറ്റിയിലുള്ളത്. അമ്മയിലെ പഴയ ഐസിസിക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐസിസി പരിഗണിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി അറിയിച്ചു.
ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ‘അമ്മ’യുടെ പരാതി പരിഹാര സെല്‍ പിരിച്ചുവിട്ടിരുന്നു. ഫിലിം ചേംബറിനു കീഴില്‍ എല്ലാ സംഘടനകള്‍ക്കും കൂടി ഇനി ഒരൊറ്റ ഐസിസിയാകും ഉണ്ടാവുക.
സിനിമാ സൈറ്റുകളിൽ പരാതിപരിഹാര സെല്ലുകൾ
02:25 AM Jun 28, 2022 | Deepika.com