തിരുവനന്തപുരം: പ്രതീക്ഷിച്ചതു പോലെ തന്നെയായി നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനം. ചോദ്യോത്തരവേളയും പിന്നിട്ട് ശൂന്യവേളയിലേക്കു വരെ കടന്നെങ്കിലും സഭാനടപടികൾ നടന്നത് ആകെ അരമണിക്കൂർ മാത്രം. അതും ഭരണ-പ്രതിപക്ഷ ബഹളത്തിനിടയിൽ തട്ടിക്കൂട്ടി പൂർത്തിയാക്കിയ നടപടികൾ.
സ്വർണക്കടത്തു മുതൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം വരെയായി പ്രതിപക്ഷത്തിനു വിഷയങ്ങൾ ധാരാളമായിരുന്നു. ഭരണപക്ഷമാകട്ടെ എന്തും നേരിടാൻ തയാറായാണു വന്നതും.
ചോദ്യോത്തരവേളയിൽ സാധാരണ പ്രതിഷേധം ഉണ്ടാകാറില്ല. ഇന്നലെ ആ പതിവു തെറ്റിച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു തുടങ്ങി. സമീപകാലത്ത് മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളിൽ നിന്നു നാടുകടത്തപ്പെട്ട കറുത്ത മാസ്കും കറുത്ത വസ്ത്രവുമണിഞ്ഞാണു പ്രതിപക്ഷം എത്തിയത്. വധശ്രമം എന്നുവരെ വിശേഷിപ്പിക്കപ്പെട്ട വിമാനത്തിലെ യൂത്ത് കോണ്ഗ്രസുകാരുടെ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം മുഴക്കിയാണവർ നടുത്തളത്തിൽ നിലയുറപ്പിച്ചത്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു കൂടുതൽ മൈലേജ് കിട്ടാതിരിക്കാൻ പ്രത്യേക ജാഗ്രത ഉണ്ടായി. ദൃശ്യമാധ്യമങ്ങൾക്കു പ്രതിഷേധത്തിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. ഭരണപക്ഷത്തെയും മന്ത്രിമാരെയും മാത്രം കാണിക്കുന്ന ദൃശ്യങ്ങളാണ് ഒൗദ്യോഗികമായി മാധ്യമങ്ങളിലേക്ക് എത്തിയത്.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷ പ്രതിഷേധം അഞ്ചു മിനിറ്റ് ആയപ്പോഴേക്കും ഭരണപക്ഷവും കളത്തിലിറങ്ങി. പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യം വിളിക്കാനും പ്രതിഷേധിക്കാനും മന്ത്രിമാരും മുൻപന്തിയിലുണ്ടായിരുന്നു. പ്രതിഷേധം പരിധി വിടുന്നു എന്നു തോന്നിയപ്പോൾ സഭ നിർത്തി വച്ച് സ്പീക്കർ എം.ബി. രാജേഷ് ചേംബറിലേക്കു മടങ്ങി. എന്നിട്ടും വാശി വിടാതെ ഇരുകൂട്ടരും മത്സരിച്ചു മുദ്രാവാക്യം വിളിച്ചും പോർവിളിച്ചും സഭയിൽ തന്നെ തുടർന്നു.
ചോദ്യോത്തരവേളയുടെ ഒരു മണിക്കൂർ സമയം അവസാനിച്ചപ്പോൾ സ്പീക്കർ വീണ്ട ും എത്തി. കഴിഞ്ഞ സഭാസമ്മേളനത്തിനു ശേഷം അന്തരിച്ച മുൻ സാമാജികർക്ക് ചരമോപചാരം അർപ്പിക്കുന്ന സമയമത്രയും പ്രതിപക്ഷം സംയമനം പാലിച്ചിരുന്നു. അതു കഴിഞ്ഞ് അടുത്ത നടപടിയിലേക്കു കടന്നപ്പോൾ തന്നെ മുദ്രാവാക്യം മുഴക്കി അവർ നടുത്തളത്തിലേക്കു കുതിച്ചു.
’ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതു കാടത്തം’ എന്ന് എഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷം അടങ്ങില്ലെന്നുറപ്പിച്ച സ്പീക്കർ നടപടികൾ പൂർത്തിയാക്കി സഭ പിരിയുന്നതിനുള്ള തയാറെടുപ്പിലേക്കു നീങ്ങി. ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങളും സബ്മിഷനുകളും റദ്ദാക്കുന്നതായി സ്പീക്കർ അറിയിച്ചു. രണ്ട ു ബില്ലുകളാണ് ഇന്നലെ പരിഗണിക്കേണ്ട ിയിരുന്നത്. ഇതിൽ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ബിൽ തൽക്കാലം പരിഗണിക്കുന്നില്ലെന്നു സ്പീക്കർ അറിയിച്ചു. സഹകരണ സംഘം ഭേദഗതി ബിൽ സഹകരണമന്ത്രി വി.എൻ. വാസവൻ അവതരിപ്പിച്ചു. ചർച്ച കൂടാതെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ചു. മിൽമ ഭരണം പിടിച്ചെടുക്കാനായുള്ള ഓർഡിനൻസ് സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രത്യേക താൽപര്യമുള്ളതാണ്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷത്തു നിന്ന് ടി. സിദ്ദിഖ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ അത് അവതരിപ്പിക്കാതെ പ്രതിപക്ഷം പ്രതിഷേധത്തിലേക്കു നീങ്ങുകയായിരുന്നു. ഭരണപക്ഷത്തിനെതിരേ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി പ്രതിപക്ഷം നേരത്തേ പ്രതിഷേധം ആരംഭിച്ചത് എന്തിനെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു.
നിയമസഭ പിരിഞ്ഞതിനു ശേഷം വാർത്താസമ്മേളനം വിളിച്ചുകൂട്ടി മുഖ്യമന്ത്രി നഷ്ടം നികത്തി. സഭയ്ക്കുള്ളിൽ പറയാൻ ഉദ്ദേശിച്ചതും അതിൽ കൂടുതലും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ പൊതുജനമധ്യത്തിൽ എത്തിച്ചു. പ്രതിപക്ഷ നേതാവും സഭയ്ക്കു വെളിയിൽ മാധ്യമങ്ങളോട് തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു.
വരുംദിവസങ്ങളിലും സഭ പ്രതിഷേധത്തിൽ മുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. അതു സഭാസ്തംഭനത്തിലേക്ക് എത്തുമോ എന്നു മാത്രമേ അറിയാനുള്ളു.
കടുപ്പിച്ചു പ്രതിപക്ഷം; വാശിയോടെ ഭരണപക്ഷം
01:07 AM Jun 28, 2022 | Deepika.com