കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം ഇതു നല്ല സൂചനയാണ്. മാർക്കറ്റിൽ സജീവമായി ഇടപെട്ട് കുറഞ്ഞ തുകയ്ക്ക് വൈദ്യുതിവാങ്ങുന്നതടക്കമുള്ള നടപടികളും, ചെലവുചുരുക്കൽ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്താൽ നഷ്ടത്തിൽനിന്ന് വേഗം കരകയറാനാകുമെന്നാണ് പ്രതീക്ഷ. റെഗുലേറ്ററി കമ്മീഷന്റെ മാർഗരേഖ പ്രകാരമുള്ളതിനേക്കാൾ അധികം ജീവനക്കാരാണ് ഇപ്പോൾ കെഎസ്ഇബിയിലുള്ളത്. കെഎസ്ഇബി കണക്കുപ്രകാരം ശന്പളം വാങ്ങുന്ന 33,600 ഓളം ജീവനക്കാരാണ് ഇപ്പോഴുള്ളത്. എന്നാൽ, കമ്മീഷൻ അനുവദിച്ചിട്ടുള്ളത് 27,175 ജീവനക്കാരെ മാത്രമാണ്. അക്കാര്യവും ഇപ്പോൾ ഗൗരവമായ ചർച്ചകളിലാണ്. ഓപ്പറേഷണൽ പ്രോഫിറ്റ് 20 കോടി കാണിക്കുന്നുണ്ടെങ്കിലും സിഎജിയുടേതടക്കം ഓഡിറ്റിൽ നഷ്ടമെന്ന വിലയിരുത്തലാണുള്ളത്.
ദശാബ്ദങ്ങൾക്കുശേഷം ജലവൈദ്യുതോത്പാദന രംഗത്തുൾപ്പെടെ പുത്തനുണർവുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തരവൈദ്യുതി ഉത്പാദനശേഷിയിൽ 156.16 മെഗാവാട്ടിന്റെ വർധനവ് കൈവരിച്ചു. ഇതിൽ 38.5 മെഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുത പദ്ധതികളും 117.66 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികളും ഉൾപ്പെടുന്നു.
വൈദ്യുതി നിരക്കിൽ ഇപ്പോൾ വരുത്തിയ വർധനയിലൂടെ 1000 കോടി രൂപയുടെ അധികവരുമാനമാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.അഞ്ച് വർഷത്തേക്കുള്ള വർധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടതെങ്കിലും കമ്മീഷൻ പരിഗണിച്ചത് ഒരു വർഷത്തേക്കുള്ള നിരക്ക് വർധന മാത്രമാണ്.
ചാർജിംഗ് സ്റ്റേഷനുകൾക്ക് നിരക്ക് നിശ്ചയിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കും നിരക്ക് നിശ്ചയിക്കുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. വിതരണ ലൈസൻസില്ലാത്ത ഏജൻസികൾക്ക് വൈദ്യുതി വിൽക്കാൻ അധികാരമില്ല. എന്നാൽ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകൾ ഇഷ്ടമുള്ള രീതിയിൽ വില ഇടാക്കുന്ന സാഹചര്യമുണ്ട്. അത് അനുവദിക്കാൻ കഴിയില്ല.
ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ യൂണിറ്റിന് പരമാവധി ഈടാക്കേണ്ട വില നിശ്ചയിക്കാൻ കമ്മീഷൻ ഒരുങ്ങുന്നത്. ആർക്കെല്ലാം ചാർജിംഗ് സ്റ്റേഷനുകൾ വഴി വൈദ്യുതി വിൽക്കാമെന്നും അതിനുള്ള നിരക്ക് എങ്ങനെയായിരിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കെഎസ്ഇബിക്ക് ഈടാക്കാൻ കഴിയുന്ന താരിഫ് കമ്മീഷൻ പുതുക്കി. ഫിക്സഡ് ചാർജ് കിലോവാട്ടിന് 250ൽ നിന്നും 270 ആയും എനർജി ചാർജ് യൂണിറ്റിന് അഞ്ച് രൂപയിൽനിന്നും ആറ് രൂപയുമായാണ് വർധിപ്പിച്ചിട്ടുള്ളത്.