തിരുവനന്തപുരം: വിദ്യാർഥി യുവജന സംഘടനകളിൽപ്പെട്ടവരിൽ ഏറെയും മദ്യപരെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. അത്തരക്കാരെ വച്ച് വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യാന്തര ലഹരിവിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ ബോധവത്കരണം നടത്താൻ ആശ്രയിക്കാവുന്നത് യുവജന സംഘടനകളെയാണ്. എന്നാൽ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ഇവരിൽ ഏറെയും നല്ല മദ്യപാനികളാണെന്നു മനസിലായത്. പുതിയ തലമുറയെ ആത്മാർഥതയോടെ അത്മവഞ്ചനയില്ലാതെ ബോധവത്കരിക്കാൻ സാധിക്കണം. മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവാക്കളുടെ ഇടയിൽ മദ്യപാനശീലം ഉയരുന്നുണ്ട്. ആരെയും അടച്ചാക്ഷേപിക്കാനല്ല താനിതു പറയുന്നത്. ബോധവത്കരണം നടത്തേണ്ടവർ ആദ്യം സ്വയം ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ പ്രസംഗത്തിനൊടുവിൽ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്ന വിമർശനം ഉയർത്തി. മന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കുന്പോൾ തന്നെ പരാമർശം വാർത്തയായിരുന്നു. ഇതിനു പിന്നാലെ മന്ത്രിയുടെ സ്റ്റാഫ് ഈ വിവരം കുറിപ്പിലൂടെ പ്രസംഗത്തിനിടയിൽ മന്ത്രിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മന്ത്രി തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നു പ്രസംഗത്തിനൊടുവിൽ പറഞ്ഞത്.
യുവജനസംഘടനകളിൽ ഭൂരിഭാഗവും മദ്യപരെന്ന് മന്ത്രി എം.വി ഗോവിന്ദൻ
12:27 AM Jun 27, 2022 | Deepika.com