തിരുവനന്തപുരം: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരേ തിരുത്തൽ ഹർജി ഫയൽ ചെയ്യുന്നതിനുള്ള വകുപ്പുതല പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. 30ന് ഓണ്‍ലൈനായാണ് യോഗം ചേരുക.
ബഫർ സോണ്‍ വിഷയത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിനുനേരേ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം രാഷ്ട്രീയവിവാദമായി കത്തിപ്പടരുന്നതിനിടയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
പരിസ്ഥിതിലോല മേഖല സംബന്ധിച്ചു സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഡ്വക്കറ്റ് ജനറൽ, നിയമ സെക്രട്ടറി, വനം സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവധി കഴിഞ്ഞു സുപ്രീംകോടതി തുറക്കുന്ന ജൂലൈ 12ന് തിരുത്തൽ ഹർജി ഫയൽ ചെയ്യാനായിരുന്നു നേരത്തേ വനംമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നത്.
ജനവാസമേഖലയെ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ എംപവേർഡ് കമ്മിറ്റിയെയും സമീപിക്കേണ്ടതുണ്ട്. കോടതി ഉത്തരവു പ്രകാരം സംസ്ഥാനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടാൻ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.
സംസ്ഥാനങ്ങൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എംപവേർഡ് കമ്മിറ്റി കേരളത്തിന്റെ തീരുമാനം സുപ്രീംകോടതിയെ ധരിപ്പിക്കുന്നത്. ജനവാസ മേഖലകളിൽ ദൂരപരിധി പാടില്ലെന്ന കേരളത്തിന്റെ അഭിപ്രായം കമ്മിറ്റിയെ അറിയിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. വനം സെക്രട്ടറി നൽകുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറിയാകും കൈമാറുക. കൂടാതെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അടുത്തയാഴ്ച ഡൽഹിയിൽ പോയി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയെ കണ്ട് കാര്യം ധരിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. 30നു ചേരുന്ന യോഗത്തിൽ വനം മന്ത്രിയെക്കൂടാതെ ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, നിയമ സെക്രട്ടറി, വനം വകുപ്പു മേധാവി തുടങ്ങിയവരും പങ്കെടുക്കും.
നിയമനിർമാണം വേണമെന്ന് വനം മന്ത്രി
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി സംവേദക മേഖലയായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ ജനവാസ മേഖലകൾ ഒഴിവാക്കിക്കിട്ടുന്ന തരത്തിൽ നിയമനിർമാണം നടത്താൻ തയാറാകണമെന്ന് കേന്ദ്രസർക്കാരിനോടു വനം മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. വനം -പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തിലാണ് ആവശ്യം.
പരിസ്ഥിതിലോല മേഖല മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം 30ന്
12:56 AM Jun 26, 2022 | Deepika.com