കൽപ്പറ്റ: രാഹുൽഗാന്ധി എംപിയുടെ ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമം സിപിഎം ഏറ്റെടുത്ത സംഘപരിവാർ ക്വട്ടേഷനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധിയെ വയനാട് മണ്ഡലത്തിൽനിന്നു തുരത്തുകയെന്നതു മോദി സർക്കാരിന്റെ അജൻഡയാണ്. അമേഠിയിലേതുപോലെ വയനാട്ടിൽനിന്നു തുരത്തുമെന്നു മേയ് മൂന്നിനു കൽപ്പറ്റയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറയുകയുണ്ടായി. ഇതിനു പിന്നാലെ ബിജെപിയുടെ നിരവധി നേതാക്കളാണ് വയനാട് കയറിയത്.
മോദി സർക്കാരിന്റെ അജൻഡ ഏറ്റെടുക്കാനുള്ള ത്രാണി കേരളത്തിലെ ബിജെപിക്കില്ല. അതുകൊണ്ടാണ് സംഘ്പരിവാർ സിപിഎമ്മിനെ കൂട്ടുപിടിച്ചത്. ഇതു ശരിവയ്ക്കുന്ന സംഭവങ്ങളാണ് എംപി ഓഫീസിൽ നടന്നത്. ഓഫീസിൽ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രവും അക്രമികൾ തകർത്തു. പയ്യന്നൂരിലും ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. ഈ സംഭവത്തെ അപലപിക്കാനോ ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ സർക്കാർ തയാറായില്ല. കേരളത്തിൽ സംഘ്പരിവാർ പോലും മടിക്കുന്ന ഗാന്ധിനിന്ദയാണ് സിപിഎം നടത്തുന്നത്.
എംപി ഓഫീസ് ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് നടന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും അക്രമത്തിനു നേതൃത്വം നൽകി. എന്നിട്ടും ആരും ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. കാര്യങ്ങൾ എല്ലാം തീർന്നില്ലേ, ഇനി കുട്ടികളെ വിട്ടേക്കൂ എന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൽപ്പറ്റ ഡിവൈഎസ്പിയോടു പറഞ്ഞത്. മുകളിൽനിന്നുള്ള നിർദേശമാണ് എസ്എഫ്ഐ മാർച്ച് പോലീസ് തടയാതിരുന്നതിനു കാരണം.
പരിസ്ഥിതിലോല മേഖല വിഷയത്തിൽ രാഹുൽഗാന്ധി ഇടപെടുന്നില്ലെന്നു ആരോപിച്ചാണ് എസ്എഫ്ഐക്കാർ എംപി ഓഫീസ് മാർച്ച് നടത്തിയത്. പരിസ്ഥിതിലോല മേഖലയും എസ്എഫ്ഐയും തമ്മിൽ ഒരു ബന്ധവുമില്ല. പരിസ്ഥിതിലോല മേഖല വിഷയത്തിൽ രാഹുൽഗാന്ധി ജൂണ് 10നു മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു. സോണിലെ പ്രാദേശികമാറ്റങ്ങൾ സംസ്ഥാന സർക്കാരുകൾ നിർദേശിക്കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കത്ത്. എന്നാൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ സിപിഎം ജില്ലാ സെക്രട്ടറി ആക്ഷേപിച്ചു.
പരിസ്ഥിതിലോല മേഖല വിഷയത്തിൽ യഥാർഥ വില്ലൻ പിണറായി വിജയനാണ്. ഒരു കിലോമീറ്റർ പരിസ്ഥിതിമേഖല ശിപാർശ ചെയ്തതു പിണറായി സർക്കാരാണ്. എന്നിട്ടാണു ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സിപിഎം ജില്ലയിൽ ഹർത്താൽ നടത്തിയത്. ജനങ്ങളെ കബളിപ്പിക്കാനാണു വയനാട്ടിലെ അക്രമത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്ഐക്കാർ കോട്ടയത്ത് കോണ്ഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്-പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പത്രസമ്മേളനത്തിൽ അപ്രിയ ചോദ്യം: ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
കൽപ്പറ്റ: എംപി ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എംപി ഓഫീസിൽ ചുമരിൽ ഉറപ്പിച്ച ഗാന്ധി ചിത്രം നിലത്തുവീണതു സംബന്ധിച്ച ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.
വൈകാരികമായ ഒരു പ്രശ്നത്തിൽ ഇത്തരത്തിൽ ചോദിച്ചിട്ടും ഇറക്കിവിടാത്തതു മര്യാദ ഉള്ളതുകൊണ്ടാണെന്നു സതീശൻ പറഞ്ഞു. വി.ഡി.സതീശൻ പത്രസമ്മേളനം അവസാനിപ്പിച്ചതിനുപിന്നാലെ കോണ്ഗ്രസ് നേതാക്കളിൽ ഒരാളും മാധ്യമപ്രവർത്തകരിൽ ചിലരുമായും വാക്കേറ്റം ഉണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. അതിക്രമം നടന്ന എംപി ഓഫീസ് സന്ദർശിച്ചശേഷമാണ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിനെത്തിയത്.
എംപി ഓഫീസ് ആക്രമണം സിപിഎം ഏറ്റെടുത്ത സംഘപരിവാർ ക്വട്ടേഷൻ: വി.ഡി. സതീശൻ
12:43 AM Jun 26, 2022 | Deepika.com