തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജൂലൈ രണ്ടിന് സെക്രട്ടേറിയറ്റ് പടിക്കലും 12 ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും.
അന്നേദിവസം മലപ്പുറത്ത് രാഹുൽഗാന്ധി പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാൽ അവിടെ നാലാം തീയതിയാണ് മാർച്ച്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിക്കുശേഷവും തുടരന്വേഷണം വൈകുന്നത് സംശയകരമാണെന്ന് യുഡിഎഫ് കണ്വീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇല്ലാത്ത കേസിൽ രാഹുൽഗാന്ധിയെ 52 മണിക്കൂർ ചോദ്യം ചെയ്ത കേന്ദ്ര ഏജൻസികൾ പിണറായി വിജയനെ ഒരു മിനിട്ട് പോലും ചോദ്യം ചെയ്തിട്ടില്ലെന്നത് സിപിഎം- ബിജെപി രഹസ്യബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ്.
ജൂലൈ രണ്ടിന് സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കളക്ടറേറ്റ് മാർച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും എറണാകുളത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകർ. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, ഇടുക്കിയിൽ പി.ജെ. ജോസഫ്, തൃശൂരിൽ എം.എം. ഹസൻ, കോഴിക്കോട് ഡോ.എം.കെ. മുനീർ, കാസർഗോഡ് കെ. മുരളീധരൻ എംപി, ആലപ്പുഴയിൽ കൊടിക്കുന്നിൽ സുരേഷ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പാലക്കാട്ട് ബെന്നി ബെഹനാൻ, പത്തനംതിട്ടയിൽ സി.പി. ജോണ്, വയനാട്ടിൽ ജി. ദേവരാജൻ എന്നിവരാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് നേതാക്കളായ അനൂപ് ജേക്കബ് എംഎൽഎ എറണാകുളത്തും മാണി സി. കാപ്പൻ കോട്ടയത്തും ജോണ് ജോണ് പാലക്കാട്ടും അഡ്വ. രാജൻബാബു എറണാകുളത്തും മാർച്ചിൽ പങ്കെടുക്കും.
മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണം: യുഡിഎഫ് സെക്രട്ടേറിയറ്റ് മാർച്ച് രണ്ടിന്
12:18 AM Jun 26, 2022 | Deepika.com