തിരുവനന്തപുരം: വൻകിട ആശുപത്രികൾ ഇല്ലാതെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരും. പത്തു ലക്ഷത്തോളം വരുന്ന ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമുൾപ്പെടെ മൊത്തം 30 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ജൂലൈ മുതൽ ജീവനക്കാരുടെ ശന്പളത്തിൽനിന്ന് പ്രതിമാസം 500 രൂപ വീതം പ്രീമിയം ഇനത്തിൽ പിടിക്കും. പെൻഷൻകാർക്കു നിലവിൽ മെഡിക്കൽ അലവൻസായി നൽകുന്ന 500 രൂപ ജൂലൈ മുതൽ ഇൻഷ്വറൻസ് പ്രീമിയത്തിലേക്കു വകയിരുത്തും.
ഓറിയന്റൽ ഇൻഷ്വറൻസ് കന്പനി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലൂടെ കാഷ്ലെസ് ചികിത്സയാണ് ലഭിക്കുന്നത്. 2022 മുതൽ 2024 വരെയാണ് ഇൻഷ്വറൻസ് കാലാവധി. ഉത്തരവിനൊപ്പം പുറത്തു വിട്ട പട്ടികയിൽ 99 ആശുപത്രികൾ മാത്രമാണുള്ളത്.
ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
മെഡിസെപ് ജൂലൈ ഒന്നു മുതൽ
01:11 AM Jun 25, 2022 | Deepika.com