സാബു ജോണ്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ തുടർന്നു സംസ്ഥാനമൊട്ടാകെ അക്രമം ആളിപ്പടർന്നതു കഷ്ടിച്ചു രണ്ടാഴ്ച മുന്‍പു മാത്രമാണ്. രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെ സമാന സാഹചര്യം ഒരിക്കൽ കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന വ്യാപകമായി സംഘർഷാവസ്ഥ നിലനിൽക്കുന്നു. യാതൊരു പ്രകോപനവും ന്യായീകരണവുമില്ലാതെ നടത്തിയ ഒരു ആക്രമണത്തിന്റെ ഫലമാണിതെന്നോർക്കണം. അതും ഭരണപക്ഷ അനുകൂല സംഘടനയുടെ ഭാഗത്തു നിന്ന്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രധാന ഇടതുപക്ഷ നേതാക്കളെല്ലാം ആക്രമണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ കോണ്‍ഗ്രസും യുഡിഎഫും ഇതു മുഖവിലയ്ക്കെടുക്കുന്നില്ല. സംഭവസമയത്ത് പോലീസ് കാട്ടിയ നിഷ്ക്രിയത്വം ആക്രമണം ആസൂത്രിതമായിരുന്നു എന്നതിനു തെളിവാണെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ബിജെപിയെ സന്തോഷിപ്പിക്കാനാണ് രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതെന്ന് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ ആരോപിക്കുന്നത് സിപിഎം- ബിജെപി ബന്ധമെന്ന ആരോപണം ഊട്ടിയുറപ്പിക്കുന്നതിനു കൂടിയാണ്. സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ തണുത്ത പ്രതികരണം കൂടിയാകുന്പോൾ ഈ ആരോപണത്തിനു കുറച്ചൊക്കെ ബലം കിട്ടുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലേക്കു തിരിക്കുകയാണ്. കോണ്‍ഗ്രസ് ഈ സംഭവത്തെ ഏറെ ഗൗരവത്തോടെ കാണുന്നതിനു തെളിവാണിത്. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സഭയ്ക്കുള്ളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.
ഈ സംഭവ പരന്പരകൾക്കു മറ്റൊരു വശമുണ്ട്. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഭരണപക്ഷത്തിന് ആശങ്കയുമുണ്ടായിരുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ പോലീസ് കാവലിലാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയിരുന്നതു തന്നെ. അതിനിടെയാണ് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധമുണ്ടായത്.
പോലീസ് കസ്റ്റഡിയിലായ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണു ചുമത്തിയത്. അവർ ജയിലിലാകുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരേ വധശ്രമം എന്ന രീതിയിൽ വൻപ്രചാരണവും പ്രതിഷേധവുമാണ് ഇടതുപക്ഷം ഉയർത്തിയത്. കെപിസിസി ഓഫീസിനു നേരെ പോലും ആക്രമണമുണ്ടായി. സിപിഎം പ്രതിഷേധത്തിൽ സംസ്ഥാന വ്യാപകമായി ഒട്ടേറെ കോണ്‍ഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഈ സംഭവത്തോടെ സ്വർണക്കടത്ത് കേസിലെ പ്രതിഷേധ പ്രകടനങ്ങൾ താനേ കെട്ടടങ്ങുകയാണുണ്ടായത്.
യൂത്ത് കോണ്‍ഗ്രസുകാർക്കു ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതി വിധി വന്നതോടെയാണ് പ്രതിപക്ഷത്തിനു ശ്വാസം തിരിച്ചു കിട്ടിയത്. നിയമസഭയിൽ സ്വർണക്കടത്ത് കേസ് ഉയർത്തി വൻപ്രതിഷേധം ഉയർത്തുമെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ഇതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിച്ചു.
ഇനി ഇതിൽ പിടിച്ചായിരിക്കും മുന്നോട്ടുള്ള പ്രതിഷേധങ്ങൾ. ഇതിനിടെയിൽ സ്വർണക്കടത്തിലെ പ്രതിഷേധം ഒരിക്കൽ കൂടി പിന്നോട്ടു പോയാൽ അതിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി തന്നെയാകും.
രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും സംഘർഷാന്തരീക്ഷം
01:11 AM Jun 25, 2022 | Deepika.com