തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ഡോ. വി.വേണുവിനെ നിയമിച്ചത് അടക്കം ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ടി.കെ. ജോസ് ഈമാസം 30നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു ഡോ.വി. വേണു.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്കു മാറ്റി. ഉൾനാടൻ ജലഗതാഗതം, കൃഷി എന്നീ വകുപ്പുകളുടെ അധികചുമതലയും അദ്ദേഹത്തിനുണ്ടാകും. ഭക്ഷ്യ- പൊതുവിതരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി. ആയുഷ്, തുറമുഖ വകുപ്പുകളുടെ അധിക ചുമതലയും ടിങ്കു ബിസ്വാളിനുണ്ട്.
റവന്യൂ- ദുരന്തനിവാരണ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന് പട്ടിക ജാതി-വർഗ, പിന്നാക്കവിഭാഗ വികസനം, സാംസ്കാരികം എന്നീ വകുപ്പുകളുടെ പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്. കാർഷികോത്പാദന കമ്മിഷണർ ഇഷിതാ റോയിയെ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
കാർഷികോത്പാദന കമ്മീഷണറുടെ അധിക ചുമതലയിൽ ഇവർ തുടരും. തദ്ദേശ (ഗ്രാമീണം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിന് തദ്ദേശ (നഗരകാര്യം) വകുപ്പിന്റെ കൂടി ചുമതല നൽകി. കൃഷി സെക്രട്ടറി അലി അസ്ഗർ പാഷയെ ഭക്ഷ്യ, പൊതുവിതരണ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ മാനേജിംഗ് ഡയക്ടർ എൻ. പ്രശാന്തിന് പട്ടിക ജാതി-വർഗ വികസന, പിന്നാക്കവിഭാഗ വികസന വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയുടെ ചുമതല നൽകി. സഹകരണ രജിസ്ട്രാറായി അലക്സ് വർഗീസിനെ നിയമിച്ചു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അംഗമായി അദ്ദേഹം തുടരും.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വി. വേണു ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി
12:32 AM Jun 25, 2022 | Deepika.com