കോഴിക്കോട്: സര്ക്കാര്വാക്കു വിശ്വസിച്ച് പൊതു വിദ്യാലയങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയുണ്ടാക്കിയ സ്കൂളുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍. മികച്ച ഭക്ഷണം കൊടുക്കാനുതകുന്നതരത്തില് വിറക് അടുപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കി അടുക്കളയുണ്ടാക്കാന് പൊതു വിദ്യാലയങ്ങള്‍ക്കു സര്‍ക്കാര്‍തലത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
നിശ്ചിത സൗകര്യമില്ലാത്ത സ്കൂളുകളിലെ അടുക്കളകളാണു പുനര്‍ നിര്‍മിക്കാന്‍ എഇഒ, ഡിഇഒ ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തി നിര്‍ദേശിച്ചത്. ആദ്യം അതത് സ്കൂളുകള്‍ ഫണ്ട് കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
നിശ്ചിത തീയതിക്കകം നിര്‍മാണം പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്കി. ഇതനുസരിച്ചു പല സ്കൂളുകളും പിടിഎ ഫണ്ടും രക്ഷിതാക്കളില്‍ നിന്നും മറ്റും പിരിവെടുത്ത് നിലവിലുള്ള അടുക്കള പൊളിച്ച് പുതിയവ നിര്‍മിക്കാനും ആരംഭിച്ചു.
എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ആറു ലക്ഷം രൂപ ഇതുവരെ ഒരു സ്കൂളിനും ലഭിച്ചില്ല. കഴിഞ്ഞ മാര്‍ച്ച് മാസത്തിനുള്ളില്‍ തുക കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ചില്‍ ട്രഷറി നിയന്ത്രണമുള്ളതിനാല്‍ തുക അനുവദിക്കാനാവില്ലെന്നാണു സ്കൂള്‍ അധികൃതരെ അറിയിച്ചത്.
സര്‍ക്കാര്‍ ഫണ്ട് ലഭിക്കില്ലെന്ന സന്ദേഹം പടര്‍ന്നതോടെ പലയിടത്തും പ്രവൃത്തിയും നിന്നു. പഴയ അടുക്കള പൊളിച്ചുമാറ്റിയ സ്കൂളുകള്‍ പ്രവൃത്തി പാതി പൂര്‍ത്തിയാക്കിയ അടുക്കളയില്‍ തന്നെ വീണ്ടും അടുപ്പ് കൂട്ടേണ്ടി വന്നു. വിദ്യാഭ്യാസ വകുപ്പ് പണം അനുവദിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി വകയിരുത്തി പണം നല്‍കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അരിക്കുപുറമേ ഒരു കുട്ടിക്ക് എട്ടു രൂപ നിരക്കിലാണു നിലവില്‍ ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനുപുറമേ ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുന്നുണ്ട്. ഇതുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധി സ്കൂള്‍ അധികൃതര്‍ക്ക് ഉണ്ടാക്കുന്നുണ്ട്.
സർക്കാർ പറഞ്ഞിട്ട് അടുക്കളയുണ്ടാക്കി; പണം നല്‍കിയില്ല
12:32 AM Jun 25, 2022 | Deepika.com