കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പരിശോധന കേന്ദ്ര ഫോറന്‍സിക് ലാബില്‍ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് വിശദമായി പരിശോധിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഹര്‍ജി പരിഗണിക്കവെ മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തെന്നാണ് ഹാഷ് വാല്യൂവിലെ മാറ്റത്തിലൂടെ വ്യക്തമാകുന്നതെന്നും ഇക്കാര്യം പരിശോധിച്ച് തെളിവു നശിപ്പിച്ചിട്ടുണ്ടോ എന്നുറപ്പാക്കണമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ആവശ്യപ്പെട്ടു. കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കേണ്ട സാഹചര്യമെന്താണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടു പ്രോസിക്യൂഷന് കോടതിയില്‍ നല്കി.
പ്രോസിക്യൂഷന് ഗൂഢലക്ഷ്യത്തോടെയാണ് മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ അഡ്വ. ബി. രാമന്‍പിള്ള വാദിച്ചു. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിത്. കോടതിയുടെ കൈവശം സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റംവന്നാല്‍ പ്രതികള്‍ ഉത്തരവാദിയല്ല. ആ നിലയ്ക്ക് കേസിന്റെ വിചാരണയെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറ്റം ഒരുതരത്തിലും ബാധിക്കില്ലെന്നും പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള കാര്‍ഡിന്റെ ഹാഷ് വാല്യൂ എന്നാണ് മാറിയതെന്ന് അറിയണമെന്നും ഇതു മാറിയതിന്റെ പരിണിതഫലം എന്താണെന്ന് അറിയണമെന്നും സര്‍ക്കാര്‍ മറുപടി നല്കി.
ഇതിനപ്പുറം ഒരു ലക്ഷ്യവും പ്രോസിക്യൂഷനില്ല. ഹാഷ് വാല്യൂ മാറ്റം നിയമപരമായി വിശദീകരിക്കാനായില്ലെങ്കില്‍ വിചാരണയില്‍ പ്രതിഭാഗം ഇതു വിനിയോഗിക്കുമെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. ഹര്‍ജിയില്‍ വാദം ചൊവ്വാഴ്ച തുടരും.
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതിൽ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
12:31 AM Jun 25, 2022 | Deepika.com