തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിലടക്കം സംഘടനാ വീഴ്ചയുണ്ടായെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെങ്കിൽ പോലും ഉമാ തോമസിനു കിട്ടിയ ഭൂരിപക്ഷം ഗൗരവമായി പരിശോധിക്കണം.
പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ തെരഞ്ഞെടുപ്പു കണക്ക് അപ്പാടെ പാളി. കോണ്ഗ്രസ് വിട്ടുവന്ന കെ.വി.തോമസിനു വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. പകരം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ ഉമാ തോമസിനെ കോണ്ഗ്രസ് സ്ഥാനാർഥിയാക്കി പ്രചരണം തുടങ്ങി. അടുത്തകാലത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും ഇങ്ങനെയൊരു തോൽവി ഉണ്ടായിട്ടില്ലെന്നും ശക്തമായ പരിശോധന വേണമെന്നും സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു.
സ്വർണക്കടത്തു കേസിൽ പ്രതിയുടെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ യുഡിഎഫും ബിജെപിയുമാണ്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്രമിക്കുന്നതു സിപിഎമ്മിനേയും സർക്കാരിനെയും തകർക്കാനാണ്. സ്വർണക്കടത്തു കേസിലെ നിജസ്ഥിതി ജനങ്ങൾക്കു മുന്നിൽ വിശദീകരിക്കാൻ ഗൃഹസന്ദർശനമടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
തൃക്കാക്കരയിൽ സംഘടനാ വീഴ്ചയുണ്ടായെന്നു സിപിഎം
12:31 AM Jun 25, 2022 | Deepika.com