തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് അധ്യാപക തസ്തികകൾ. പുതിയ അധ്യയനവർഷം ആരംഭിച്ച് 20 ദിവസം പിന്നിടുന്പോൾ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുകൾ എൽപി, യുപി വിഭാഗങ്ങളിലാണ്. ഈ വിഭാഗങ്ങളിൽ മാത്രം 5000 ത്തോളം അധ്യാപകരുടെ ഒഴിവാണ് ഉള്ളത്. ഇവയിൽ തന്നെ കൂടുതലും ഭാഷാധ്യാപകരുൾപ്പെടെയുള്ളത്.
പ്രൈമറി തലത്തിൽ ഓരോ ജില്ലയിലും ശരാശരി 300 ലധികം അധ്യാപക ഒഴിവുകളാണ് ഉള്ളത്. മലപ്പുറം ജില്ലയിൽ ഇത് ഇരട്ടിയിലധികമാണ്. അധ്യാപകതസ്തികകൾ ഒഴിഞ്ഞുകിടക്കുന്പോഴും അധ്യാപക നിയമന നടപടികൾ സർക്കാർ തലത്തിൽ ഒച്ചിഴയും വേഗത്തിൽ മാത്രമാണ് നടത്തുന്നത്. നിലവിൽ സംസ്ഥാനത്തിൽ എൽപി അധ്യാപക നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റ് മാത്രമാണ് ദിവസങ്ങൾക്ക് മുന്പ് പുറത്തുവന്നിട്ടുളളത്.
ഇതേ സമയം യുപി തലത്തിൽ റാങ്ക് പട്ടിക നിലവിലില്ല. റാങ്ക് പട്ടിക തയാറാക്കുന്നതിനു മുന്നോടിയായുള്ള അഭിമുഖങ്ങൾ നടക്കുന്നതേയുള്ളു. നടപടികൾ പൂർത്തിയാക്കി പട്ടികപുറത്തിറങ്ങാൻ ഇനിയുമേറെ വൈകുമെന്നുറപ്പ്.
ഹൈസ്കൂളിലും പലവിഷയങ്ങളിലും ഇപ്പോൾ റാങ്ക് ലിസ്റ്റ് ഇല്ലാത്ത സ്ഥിതിയാണ്. പ്രാഥമിക കണക്കനുസരിച്ച് ഹൈസ്കൂൾ തലത്തിൽ ആയിരത്തി അഞ്ഞുറോളം അധ്യാപക ഒഴിവ് നിലവിലുള്ളതായാണ് സൂചന. ഹയർ സെക്കൻഡറിയിൽ പല വിഷയങ്ങളിലും ജൂണിയർ അധ്യാപകരുടെ ഒഴിവ് നിലവിലുണ്ട്. കൂടാതെ കഴിഞ്ഞ അധ്യയന വർഷം വിരമിച്ചവരുടെ ഒഴിവുകളും ഈ വിഭാഗത്തിൽ നികത്താനുണ്ട്.
അധ്യാപക ഒഴിവ് സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പ് കൃത്യസമയത്ത് പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. വൻ തോതിൽ അധ്യാപക ക്ഷാമം നിലനില്ക്കുന്പോൾ താത്കാലിക അധ്യാപകരെ നിയമിച്ചാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് അധ്യാപക തസ്തികകൾ
12:53 AM Jun 20, 2022 | Deepika.com