തിരുവനന്തപുരം: ഭൂമി കൈമാറ്റം അടക്കമുള്ള രജിസ്ട്രേഷൻ വകുപ്പിലെ ഓണ്‍ലൈൻ സേവനങ്ങൾ ദിവസങ്ങളായി സ്തംഭനത്തിൽ. ആധാരം രജിസ്ട്രേഷനും ബാധ്യതാ സർട്ടിഫിക്കറ്റ് വിതരണവും അടക്കമുള്ള സേവനങ്ങൾ ജനങ്ങൾക്ക് അന്യമായിട്ട് ദിവസങ്ങൾ പിന്നിട്ടു.
ഭൂമി കൈമാറ്റേsത്തിന്റെ ഭാഗമായുള്ള സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇനത്തിൽ ലഭിക്കേണ്ട കോടിക്കണക്കിനു രൂപയാണ് ഇക്കാലയളവിൽ ഖജനാവിനു നഷ്ടമായത്. സെർവർ തകരാറാണ് കാരണമെന്നു സാങ്കേതികമായി പറയുന്നുണ്ടെങ്കിലും അട്ടിമറിസാധ്യതകളും തള്ളിക്കളയാൻ കഴിയില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന.
സെർവർ തകരാർ പരിഹരിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി രജിസ്ട്രേഷൻ അധികൃതർ പറയുന്നുണ്ടെങ്കിലും ഇന്നലെയും ഭൂമി കൈമാറ്റവും ബാധ്യതാ സർട്ടിഫിക്കറ്റ് വിതരണവും സംസ്ഥാനമൊട്ടാകെ നിലച്ചു. ആധാരമെഴുത്തു കഴിഞ്ഞ് ഫീസ് അടച്ച് ടോക്കണ്‍ എടുത്ത് നിരവധി പേരാണ് ഭൂമി രജിസ്ട്രേഷൻ നടപടികൾക്കായി കാത്തിരിക്കുന്നത്.
സെർവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെറിയ കാലതാമസമുണ്ടാകുമെന്നാണ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിലെ അറിയിപ്പ്. മൂന്നു ദിവസം മുൻപാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നത്. സംസ്ഥാനത്തെ 260ലേറെ വരുന്ന രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനമാണ് ഇതുമൂലം സ്തംഭനത്തിലായത്.
രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ സ്തംഭനത്തിൽ
01:46 AM May 29, 2022 | Deepika.com