കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടന് ദിലീപ് ഒരു ലക്ഷം രൂപ നല്‍കിയതിന് തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്നും പീഡന ദൃശ്യങ്ങളുടെ രേഖാമൂലമുള്ള കമന്ററിയുടെ ചിത്രങ്ങള്‍ ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നല്കിയ ഹര്‍ജിയിലാണ് ഈ നിര്‍ണായക തെളിവുകളെക്കുറിച്ച് പറയുന്നത്.
പീഡന ദൃശ്യം അതേപടി വിവരിച്ച് തയാറാക്കിയ പ്രിന്റിന്റെ ചിത്രങ്ങള്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അഭിഭാഷകന്റെ പക്കല്‍ നിന്ന് പകര്‍ത്തിയതാണെന്ന് അനൂപ് മൊഴി നല്‍കിയെങ്കിലും ഡിജിറ്റല്‍ പരിശോധനയില്‍ ഇതു കളവാണെന്ന് വ്യക്തമായിട്ടുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ ഒറിജിനല്‍ ദൃശ്യങ്ങളോ ദിലീപിന്റെ പക്കലുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നെന്നു പറയുന്ന മൊബൈല്‍ നമ്പര്‍ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന് കാവ്യ മാധവന് മേയ് ഒമ്പതിന് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞു. കല്യാണത്തിനു മുമ്പ് ദിലീപിനെ വിളിക്കാന്‍ ഈ നമ്പരാണ് കാവ്യ ഉപയോഗിച്ചിരുന്നത്. നമ്പര്‍ കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ്. മാത്രമല്ല, 2015 നവംബര്‍ ഒന്നിന് പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു. സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 2015 നവംബര്‍ രണ്ടിന് തുക നിക്ഷേപിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു.
ദിലീപിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്സില് നടത്തിയ പരിശോധനയില്‍ 2015 ഒക്ടോബര്‍ 30ന് ദിലീപിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവറായിരുന്നു. കുറ്റകൃത്യത്തിനുള്ള പ്രേരണയില്‍ കാവ്യയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തരത്തില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയുണ്ട്.
ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്ന 2016 ഡിസംബര്‍ 26ന് ആലുവയിലെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ ഉണ്ടായിരുന്നില്ലെന്ന് ദിലീപ് പറയുന്നു. അന്നേ ദിവസം ദിലീപിനൊപ്പം ബാലചന്ദ്രകുമാര്‍ പകര്‍ത്തിയ സെല്‍ഫി ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതായുംഹര്ജിയിൽ വ്യക്തമാക്കുന്നു.
പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം നല്‍കിയതിന് തെളിവു ലഭിച്ചെന്ന് സര്‍ക്കാര്‍
12:59 AM May 29, 2022 | Deepika.com