കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിളിച്ച മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല, കേട്ടു പഠിച്ചതാണെന്ന് മുദ്രാവാക്യം മുഴക്കിയ പള്ളുരുത്തി സ്വദേശിയായ പത്തു വയസുകാരന് പറഞ്ഞു. ആരും വിളിക്കാന്‍ പറഞ്ഞിട്ടല്ല മുദ്രാവാക്യം വിളിച്ചത്. ആദ്യം മറ്റൊന്നായിരുന്നു വിളിച്ചത്. പിന്നീട് ഈ മുദ്രാവാക്യം ഓര്‍മ്മ വന്നപ്പോള്‍ വിളിച്ചതാണ്. ഇതോടെ ചിലര്‍ തന്നെ തോളില്‍ കയറ്റുകയായിരുന്നു. അതിന്റെ അര്‍ഥമൊന്നും അറിയില്ല. പല പരിപാടികളിലും ഇതേ മുദ്രാവാക്യം വിളിക്കുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ മനഃപാഠമാക്കിയതാണ്. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞു.
നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരായ റാലികളില്‍ ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അപ്പോള്‍ ഇല്ലാത്ത എന്ത് പ്രശനമാണ് ഇപ്പോഴുണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അസ്കര്‍ പറഞ്ഞു. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനല്ല. പരിപാടികൾക്ക് പങ്കെടുക്കാറുണ്ട്. റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ താനും ഒപ്പമുണ്ടായിരുന്നു. സംഘപരിവാറിനെതിരേയുള്ള മുദ്രാവാക്യങ്ങളാണ്. അതില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങള്‍ക്കെതിരായി ഒന്നും ഇല്ല. ഈ സംഭവത്തില്‍ തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. റാലിക്കു ശേഷം താനും കുടുംബവും ടൂര്‍ പോയതാണ്. ഒളിവില്‍ പോയതല്ല. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് തിരിച്ചെത്തിയതെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴയിലെ മുദ്രാവാക്യം വിളിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ കുട്ടിയും കുടുംബവും പള്ളുരുത്തിയിലെ വീട്ടില്‍നിന്നു മാറിയിരുന്നു. പോലീസ് ഇവരെ തിരഞ്ഞ് എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഒമ്പതോടെയാണ് കുടുംബം മടങ്ങിയെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അസ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ പള്ളുരുത്തി പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കേട്ടു പഠിച്ചതെന്നു കുട്ടി; മുമ്പും വിളിച്ചിട്ടുണ്ടെന്നു പിതാവ്
12:59 AM May 29, 2022 | Deepika.com