തൃശൂർ: വായനയ്ക്കു സമയം കണ്ടെത്താൻ കഴിയാത്തവർ പൊതുപ്രവർത്തന രംഗത്തുനിന്ന് മാറിനിൽക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുപ്രവർത്തകർ വായിക്കാനും അറിവു സന്പാദിക്കാനും സമയം കണ്ടെത്തണം. വായന സമൂഹത്തിന്റെ അമൃതാണ്. ഇന്ത്യക്ക് വലിയ ജ്ഞാനപാരന്പര്യമുണ്ട്. ദാർശനികന്മാരായ ഭരണകർത്താക്കളുണ്ടായിരുന്ന നാടാണ് നമ്മുടേത്. യുദ്ധഭൂമിയിൽ വച്ചുപോലും ഗീത ഉപദേശിക്കുകയാണ് കൃഷ്ണൻ ചെയ്തതെന്നും ഗവർണർ പറഞ്ഞു.
തൃശൂർ കാസിനോ ഹോട്ടലിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രചിച്ച അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ഗവർണർ. മലയാളിയെ മറവിരോഗം പിടികൂടിയതായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ചരിത്രവും പാരന്പര്യവും എഴുതുകയും പഠിക്കുകയും വേണം. രാഷ്ട്രീയക്കാർ ഇത്തരം കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ ചുമതലയുള്ളവരാണ്. ആദ്യകാല നേതാക്കൾ അത് കടമയായി കണ്ടിരുന്നു. രാഷ്ട്രീയ നേതാക്കൾ എഴുത്തും വായനയും ഇല്ലാത്തവരായി മാറരുത്. ഇന്ന് കൈയ്യടിക്ക് വേണ്ടിയുള്ള പ്രസംഗങ്ങളാണ് അധികവുമെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ആകാശവീഥിയിലൂടെ, ഗവർണർ അഡ്രസസ് ഗോവ, ചിന്പൈ, ഗോവ വിമോചനവും മലയാളികളും, ഓണ് സോഷ്യൽ ഹാർമണി എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ, കെ.മോഹൻദാസ്, സി.സി. അബ്രഹാം, അഡ്വ.കെ.കെ. അനീഷ്കുമാർ എന്നിവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
വായനയില്ലാത്തവർ പൊതുപ്രവർത്തനരംഗത്തുനിന്ന് മാറിനിൽക്കണം: ഗവർണർ
12:58 AM May 29, 2022 | Deepika.com