കൊച്ചി: ഫാസിസത്തെയും വര്‍ഗീയതയെയും നേരിടുന്നതില്‍ കേരള മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്ന് കോൺഗ്രസ് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനും പകര്‍ത്താനുമുള്ള പിണറായി വിജയന്റെ നീക്കം അപകടകരവും ആശങ്കയുണ്ടാക്കുന്നതുമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രഹസ്യ ഉടമ്പടിയുണ്ട്. ഈ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നടപടി അപകടകരവും ആശ്ചര്യപ്പെടുത്തുന്നതുമാണ്. കേരള മോഡല്‍ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഇവിടത്തെ സര്‍ക്കാരിന്റെ ഗുജറാത്ത് മോഡല്‍ പഠനം. ഗുജറാത്ത് മോഡല്‍ വെറും പൊള്ളയാണ്. യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ല.
മോദി-പിണറായി രഹസ്യ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചത്. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കേരളം പരാജയമായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തിന് മാത്രമേ ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ കഴിയൂവെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
കേരള മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല, ഇരട്ടമുഖം: ജിഗ്നേഷ് മേവാനി
12:58 AM May 29, 2022 | Deepika.com