തിരുവനന്തപുരം: സ്വകാര്യ- സർക്കാർ ഭൂമിയിലുള്ള അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാൻ റവന്യു ഉദ്യോഗസ്ഥർക്കു മന്ത്രി കെ. രാജൻ നിർദേശം നൽകി.
മഴക്കാല പൂർവ മുന്നൊരുക്കങ്ങൾ വിശകലനം ചെയ്യുന്നതിന് ജില്ലാ കളക്ടർമാരുടെയും തഹസീൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
തദ്ദേശ സ്ഥാപനതലത്തിൽ ഒരു വാർഡിൽ ഒരു ക്യാന്പ് നടത്താൻ ഉതകുന്ന കെട്ടിടം കണ്ടെത്തണം. ക്യാന്പ് നടത്താൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ശുചിമുറികൾ, ലൈറ്റ്, ഫാൻ, അടുക്കള എന്നിവയുടെ ലഭ്യത പരിശോധിച്ച് ഉറപ്പാക്കണം.
അത്യാഹിതം ഉണ്ടായാലുടൻ ബന്ധപ്പെട്ട എല്ലാ കണ്ട്രോൾ റൂമുകളിലും വിവരമെത്തിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങൾ നേരിടുന്നതിനാവശ്യമായ തുകകൾ അതാതു ജില്ലാ കളക്ടർമാരുടെ അക്കൗണ്ടിലേക്ക് നല്കിയിട്ടുണ്ട്. വില്ലേജ് ഓഫീസർമാർക്ക് ചെലവാകുന്ന തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
ദുരന്ത സാഹചര്യത്തിൽ ആവശ്യമായ വാഹനങ്ങൾ, ക്രെയിനുകൾ അംബുലൻസുകൾ മുതലായ സംവിധാനങ്ങളുടെ ലഭ്യത മുൻകൂട്ടി ഉറപ്പാക്കി മൊബൈൽ നന്പർ സഹിതമുള്ള മേൽവിലാസം ശേഖരിച്ച് സൂക്ഷിക്കാനും നിർദേശിച്ചു.
സ്വകാര്യ-സർക്കാർ ഭൂമിയിലെ അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റാൻ നിർദേശം
01:11 AM May 28, 2022 | Deepika.com