തൃശൂർ: പുതിയ ചിത്രത്തിനുള്ള ഒരുക്കത്തിനായി തൃശൂരിൽ ഒത്തുകൂടിയ ആറംഗ സംഘത്തിന് അപ്രതീക്ഷിത സമ്മാനമായി ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനായി തൃശൂരിലെ ഹോട്ടലിൽ ഒത്തുചേർന്നവരിൽ ആറുപേർക്കാണ് പുരസ്കാരം ലഭിച്ചത്.
നടൻ ബിജുമേനോൻ, നടി ഉണ്ണിമായ, സംവിധായകരായ ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, കലാസംവിധായകനായ ഗോകുൽദാസ് എന്നിവരാണ് തങ്കം സിനിമയ്ക്കായി തൃശൂരിലെത്തിയിരുന്നത്.
സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഇവരെല്ലാം ജേതാക്കളായത് അപ്രതീക്ഷിത സന്തോഷമായി. ഒരുമിച്ചിരിക്കുന്പോൾ തന്നെ പുരസ്കാരം ലഭിച്ചതിന്റെ ആകസ്മികതയും ആഹ്ളാദവും മനസുതുറന്ന് ജേതാക്കൾ പങ്കുവച്ചു.
വലിയ സന്തോഷമെന്ന് അവാർഡ് ജേതാക്കൾ
ആദ്യത്തെ സംസ്ഥാന പുരസ്കാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ ബിജു മേനോന്. ചെയ്യുന്ന ജോലിക്കു കിട്ടുന്ന അംഗീകാരമാണ് പുരസ്കാരം. വെല്ലുവിളിയുള്ള കഥാപാത്രത്തെയാണ് ഏറ്റെടുത്തത്. സിനിമയിലെ എല്ലാവരും ഒരുമിച്ചുനിന്നത് നേട്ടത്തിന് കാരണമായെന്നും ബിജു മേനോൻ പറഞ്ഞു.
കേവിഡ് എന്ന പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ജോജി എന്ന സിനിമ ഉണ്ടാകില്ലായിരുന്നെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ പുരസ്കാരങ്ങൾ അർഹതപ്പെട്ടതാണ്.
പുരസ്കാരത്തിൽ വളരെ സന്തോഷമുണ്ടെന്നാണ് ഉണ്ണിമായയും ശ്യാം പുഷ്കരനും പ്രതികരിച്ചത്. പുരസ്കാരം വലിയ അംഗീകാരമായി കരുതുന്നതായി ആർട്ട് ഡയറക്ടർ എ.വി. ഗോകുൽദാസ് പറഞ്ഞു.