തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ സംതൃപ്തിയെന്ന് അതിജീവിത. കേസിൽ തന്റെ കൂടെയാണെന്നു മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്.
അതിൽ ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പരിപൂർണമായും വിശ്വസിക്കുന്നു. മുഖ്യമന്ത്രിയെ കാണണമെന്ന് ഉണ്ടായിരുന്നു. ഇപ്പോഴാണ് ഒത്തുവന്നത്. താൻ സർക്കാരിനെതിരേ ഒന്നും പറഞ്ഞിട്ടില്ല. ചിലർ അങ്ങനെ വ്യാഖ്യാനിച്ചതാണെന്നും അവർ പറഞ്ഞു. ഇന്നലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അതിജീ വിത.
കേസിലെ ചില ആശങ്കകളാണ് മുഖ്യമന്ത്രിയുമായി പങ്കുവച്ചത്. പോസിറ്റീവായ പ്രതികരണമാണ് അദ്ദേഹത്തിൽനിന്നുണ്ടായതെന്നും അതിജീവിത പറഞ്ഞു. ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്.
പത്തു മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച. മൂന്നു പേജുകളുള്ള നിവേദനം അവർ മുഖ്യമന്ത്രിക്കു നൽകി. കേസിൽ നടന്നിട്ടുള്ള ചില കാര്യങ്ങളിൽ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിനു കൂടുതൽ സമയം ലഭിക്കാനുമാണു കോടതിയിൽ പോയതെന്നു അതിജീവിത കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കേസിൽ നീതി ലഭിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കരുതെന്നും മുഖ്യമന്ത്രിയോട് അവർ ആവശ്യപ്പെട്ടതായാണു വിവരം.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. ഇത്തരം കേസുകളിൽ എതിർപക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തി. അതിജീവിത ഉന്നയിച്ച കാര്യങ്ങൾ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടു പറഞ്ഞു. കേസിൽ ഒരു വിധത്തിലുമുള്ള വീഴ്ചയും ഇനിയുണ്ടാകരുതെന്ന് അദ്ദേഹം നിർദേശം നൽകി.
അതിജീവിതയ്ക്കു നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
01:37 AM May 27, 2022 | Deepika.com