ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതായി അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
എവിടെ വച്ച്, ആരാണ് പരിശീലനം നൽകിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. മതവികാരം ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടു. ഇതിനായാണ് കുട്ടിയെ ചുമലിലേറ്റി പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചത്. അന്യമതസ്ഥരിൽ മരണഭയം ഉളവാക്കും വിധവും പൊതുജനത്തെ കുറ്റംചെയ്യാൻ പ്രേരിപ്പിക്കും വിധവുമായിരുന്നു മുദ്രാവാക്യത്തിലെ വാചകങ്ങൾ.
മൂന്നാം പ്രതിയും, മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിൽ ഇരുത്തിയ ആളുമായ ഈരാറ്റുപേട്ട നടയ്ക്കൽ പാറനാനി വീട്ടിൽ അൻസാർ നജീബിന്റെ (30) പിതാവ് നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകനായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അൻസാറിന് ഈ സംഘടനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വണ്ടാനം പുതുവൽ വീട്ടിൽ പി.എ. നവാസും, മൂന്നാം പ്രതി അൻസാർ നജീബും റിമാൻഡിലാണ്. രണ്ടാം പ്രതിയും പി.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ മുജീബിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം, പരിശീലനം നൽകിയെന്നു റിപ്പോർട്ട്
01:37 AM May 27, 2022 | Deepika.com