തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനാ ശില്പികൾ ഓരോ പൗരനെയും സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് കണക്കാക്കിയതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. നമ്മുടെ പൊതുഭാഗധേയം രൂപപ്പെടുത്തുന്നതിൽ ഓരോരുത്തർക്കും തുല്യമായ അഭിപ്രായമുണ്ടെന്ന് അവർ കണക്കുകൂട്ടി.
രാജ്യത്തിനായി ഭരണഘടന തയാറാക്കാൻ ഒത്തുകൂടിയപ്പോൾ, അതിൽ പതിനഞ്ചു സ്ത്രീകൾ അംഗങ്ങളായി . അവരിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരുമായിരുന്നു. നിയമസഭാ മന്ദിരത്തിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
നമ്മുടെ ആദർശങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നുമുള്ള പ്രചോദനങ്ങൾ ഉൾക്കൊണ്ട് ഈ ഏഴ് പതിറ്റാണ്ടിനിടയിൽ കൂടുതൽ മുന്നോട്ട് പോകുകയും തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുകയും ചെയ്തു. എന്നാൽ അതിനെ ’സ്ത്രീ ശക്തീകരണം’ എന്ന് വിളിക്കുന്നത് ഉചിതമല്ല. കാരണം സ്ത്രീകൾ ശക്തരാണ്.
രാഷ്ട്രീയ പ്രക്രിയകളിൽ അവരുടെ മികച്ച പങ്കാളിത്തം ഒരുക്കുന്നത് ഏതെങ്കിലും അർത്ഥത്തിൽ ശക്തീകരണമാണെങ്കിൽ, അത് മുഴുവൻ സമൂഹത്തിന്റെയും ശക്തീകരണമാണ്. വിവിധ മേഖലകളിൽ സ്ത്രീകൾ നിലവിലെ പ്രതിബന്ധങ്ങൾ മറികടക്കുകയാണ്.
സായുധസേനയിലെ അവരുടെ വർധിച്ച പങ്കാളിത്തമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. "സ്റ്റെം’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിംഗ്, ഗണിതശാസ്ത്രം, നിർവഹണം തുടങ്ങിയ പരന്പരാഗത പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രഥമനിയമഭയിലെ ആദ്യ സമ്മേളനത്തിൽ ആദ്യമായി ഭൂപരിഷ്ക്കരണ നിയമം അവതരിപ്പിച്ചത് കെ.ആർ. ഗൗരിയമ്മ എന്ന വനിതയെന്നത് ഏറ്റവും വലിയ പ്രത്യേകതയാണെന്നു ചടങ്ങിൽ പ്രസംഗിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
സ്ത്രീകൾ പലതുറകളിലും മുന്നോട്ടുവരുന്നുണ്ട്. എന്നാൽ, സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചിലർ പുരുഷാധിപത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സ്ത്രീകളെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതിൽനിന്നും തടയാൻ ശ്രമിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വിശുദ്ധ ചാവറയച്ചൻ, ശ്രീനാരായണ ഗുരു, തുടങ്ങിയവർ സ്ത്രീ വിദ്യാഭ്യാസത്തിൽ നവോത്ഥാനം കേരളത്തിൽ കൊണ്ടുവന്നു. അത് നമ്മുടെ മനോഭാവത്തെ അനുകൂലമായി മാറ്റാൻ സഹായിച്ചവെന്നും ഗവർണർ പറഞ്ഞു.
തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീരതയോടെ നിലകൊണ്ടവരാണ് കേരളത്തിലെ സ്ത്രീകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ കേരളത്തിലെ വനിതകൾ നൽകിയ സംഭാവനകൾ മറക്കാനാവില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
വനിതകൾ എന്തുകൊണ്ടാണ് ഇപ്പോഴും പിന്നോക്കം നിൽക്കുന്നതെന്ന് പരിശോധിക്കണമെന്നും വിഭജനത്തിന്റെയും വർഗീയതയുടെയും ഈ കാലത്ത് കൂടുതൽ വനിതകൾ പൊതുരംഗത്തേയ്ക്ക് കടന്നുവരണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. സ്പീക്കർ എം.ബി. രാജേഷ്, മന്ത്രി ജെ. ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീകൾക്കു ഭരണഘടന നല്കുന്നതു തുല്യനീതി: രാഷ്ട്രപതി
01:37 AM May 27, 2022 | Deepika.com