ആലുവ: കെഎസ്ആർടിസിയുടെ ആലുവ സ്റ്റാൻഡിൽനിന്നു ഫാസ്റ്റ് പാസഞ്ചർ ബസ് കടത്തിക്കൊണ്ടു പോയി. മെക്കാനിക്കിന്റെ വേഷത്തിലെത്തിയ മഞ്ചേരി സ്വദേശി നെച്ചിക്കുന്ന് മേലേതിൽ ഹരീഷ് കുമാർ (33) ആണ് ബസ് കൊണ്ടുപോയത്.
15 കിലോമീറ്റർ അകലെ എറണാകുളം കലൂരിൽനിന്ന് ബസ് സഹിതം ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ 20 ദിവസം മുമ്പേ വീട് വിട്ടതാണെന്നു പറയുന്നു.
കോഴിക്കോട്ടേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ആർഎസ്കെ 806 നമ്പർ ബസ് ആണ് സ്റ്റാൻഡിനകത്തെ വർക്ക്ഷോപ്പിൽനിന്ന് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 8.15ഓടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.30നാണ് ബസ് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്നത്.
ഹരീഷ് കുമാർ ബസ് എടുത്തപ്പോൾ ട്രയൽ നോക്കാൻ ബസ് എടുക്കുന്നതാണെന്നാണ് വർക്ക്ഷോപ്പിലെ ജീവനക്കാർ കരുതിയത്. മെക്കാനിക്കിന്റെ വേഷത്തിലായിരുന്നതിനാൽ അസ്വാഭാവികത തോന്നിയില്ല.
ബസ് പുറത്തേക്ക് എടുക്കുമ്പോൾ ആദ്യം ലോറിയിൽ തട്ടിയിരുന്നു. ലോറിക്കാരൻ ഓഫീസിലെത്തി വിവരം പറഞ്ഞപ്പോഴാണ് ബസുമായി മോഷ്ടാവ് സ്ഥലംവിട്ട കാര്യം അധികൃതർ അറിയുന്നത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ കലൂർ മണപ്പാട്ടിപറമ്പിന് സമീപം ബസ് കണ്ടെത്തുകയായിരുന്നു. ഇവിടെവരെയുള്ള യാത്രയ്ക്കിടയിൽ ആറോളം വാഹനങ്ങളിൽ ബസ് തട്ടി.
കലൂരിൽ കാറിൽ മുട്ടിയതിനെ തുടർന്ന് ഹരീഷ് കുമാർ ഇടവഴികളിലേക്ക് ബസ് കയറ്റി. ഇവിടെയും വാഹനങ്ങളിൽ ഇടിച്ചതോടെ നാട്ടുകാർ ചേർന്നു ബസ് തടഞ്ഞു. ഉടൻതന്നെ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും.
കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു ഫാസ്റ്റ് പാസഞ്ചർ ബസ് റാഞ്ചി!
01:37 AM May 27, 2022 | Deepika.com