തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് മേധാവിയായി ബെന്നിച്ചൻ തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പി.കെ. കേശവൻ 31ന് വിരമിക്കുന്ന ഒഴിവിലാണ് ബെന്നിച്ചൻ തോമസിനെ നിയമിച്ചത്.
ചീഫ്സെക്രട്ടറി അധ്യക്ഷനായുള്ള സെർച്ച് കമ്മിറ്റി ബെന്നിച്ചന്റെ പേര് പുതിയ വനംമേധാവി സ്ഥാനത്തേക്ക് കഴിഞ്ഞയാഴ്ച ശിപാർശ ചെയ്തിരുന്നു. ഇതു മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. സെർച്ച് കമ്മിറ്റി ചേരുന്നതിന്റെ തലേന്നാണ് ബെന്നിച്ചനെതിരേയുള്ള മുല്ലപ്പെരിയാർ മരംമുറികേസിലെ അച്ചടക്ക നടപടി ഫയൽ അവസാനിപ്പിച്ചത്.
1988 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചനാണ് നിലവിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർമാരിൽ സീനിയർ. വനം ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനായി പ്രവർത്തിച്ചുവരികയാണ്. തുടർച്ചയായി 34 വർഷം വനം വകുപ്പിൽതന്നെ സേവനമനുഷ്ഠിച്ച വ്യക്തിയെന്ന പ്രത്യേകതയും ബെന്നിച്ചൻ തോമസിനുണ്ട്.
1997- 2000 കാലത്ത് തേക്കടി ഇക്കോ ഡെവലപ്മെന്റ് ഓഫീസറായിരിക്കേ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡെവലപ്മെന്റ് പ്രോജക്ട്) രാജ്യാന്തര ശ്രദ്ധ നേടി. സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി വിഷയങ്ങളിൽ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയോണ്മെന്റൽ ബയോ കെമിസ്ട്രിയിൽ യുജിസി ഫെല്ലോ ആയി ഗവേഷണം നടത്തി. മികച്ച സേവനത്തിന് നിരവധി ഗുഡ് സർവീസ് എൻട്രിയും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
കോട്ടയം കിടങ്ങൂർ ചെന്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി. തോമസിന്റെയും കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ജോളി ബെന്നിച്ചൻ. മക്കൾ: ബിറ്റോ, ജ്യുവൽ, ദിൽ.
ബെന്നിച്ചൻ തോമസ് വനം വകുപ്പ് മേധാവി
01:56 AM May 26, 2022 | Deepika.com