കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ആക്ഷേപിച്ചു കൊണ്ടും, അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ. ബാലന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം യാഥാര്‍ഥ്യബോധമില്ലാത്തതും ചരിത്രത്തെ വിസ്മരിച്ചു കൊണ്ടുള്ളതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അഴിമതി നടക്കുന്നു എന്ന് ആക്ഷേപിക്കുന്ന പാര്‍ട്ടിനേതാവ് യാഥാര്‍ഥ്യത്തെക്കുറിച്ച് പഠിക്കാന്‍ തയാറാകണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതലങ്ങളിലുള്ള ക്രമക്കേടുകള്‍ കണ്ടെത്താനും ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെ വിദ്യാഭ്യാസ മേഖലയില്‍ നൂറ്റാണ്ടുകളായി മാതൃകാപരമായി സേവനംചെയ്യുന്ന വിദ്യാഭ്യാസ ഏജന്‍സികളെ ആക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
രാജ്യത്തെ പൗരന്മാര്ക്ക് സാര്‍വത്രിക വിദ്യാഭ്യാസം നല്കുന്നതില് ഭരണകൂടം പരാജയപ്പെട്ടപ്പോള്‍, ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തവരാണ് ക്രൈസ്തവര്‍.
ചരിത്രബോധവും നിയമാവബോധവുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുമാറുന്നത് ആശാവഹമല്ലെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ആക്ഷേപിക്കാനുള്ള നീക്കങ്ങള്‍ അപലപനീയം: സീറോ മലബാർ സഭ
01:56 AM May 26, 2022 | Deepika.com