കോട്ടയം: കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു നൽകുന്ന മന്ത്രിസഭാനിർദേശത്തിലെ നിയമാനുസൃതമെന്ന പദപ്രയോഗത്തിന്റെ പിന്നിലുള്ള വൈരുധ്യങ്ങൾ നിറഞ്ഞ നിബന്ധനകൾ പ്രായോഗികമല്ലെന്നും മലയോരജനതയെ വിഡ്ഢികളാക്കുന്ന മന്ത്രിസഭാതീരുമാനം തിരുത്തലുകൾക്ക് വിധേയമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ.
വന്യജീവി സംരക്ഷണ നിയമം 11 (1) (ബി) പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ വേട്ടയാടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം ഉണ്ട്. ഈ അധികാരമാണു മന്ത്രിസഭാതീരുമാനത്തോടെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർക്ക് നൽകിയത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ മാത്രമെ പഞ്ചായത്ത് അധ്യക്ഷന്മാർക്ക് നിലവിൽ അധികാരം നൽകിയിട്ടുള്ളു.
വന്യജീവി സങ്കേതങ്ങൾ ചുറ്റുമുള്ള പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ കാട്ടുപന്നി ശല്യമുള്ളത്. വന്യജീവി സങ്കേതത്തിന്റെ 10 കിലോ മീറ്റർ ചുറ്റളവിലുള്ള വ്യക്തികൾക്ക് തോക്ക് ലൈസൻസ് ലഭ്യമാകണമെങ്കിൽ വനംവകുപ്പിന്റെ എൻഒസി നിർബന്ധമാണ്. ഈ കാരണത്താൽ കാലാവധി അവസാനിച്ച തോക്ക് ലൈസൻസ് പുതുക്കി എടുക്കാനും പുതിയ ലൈസൻസ് ലഭിക്കുവാനും വനം വകുപ്പ് തടസം സൃഷ്ടിക്കുന്നു.
നാമമാത്രലൈസൻസുള്ള തോക്കുകാരെകൊണ്ടു തീരാവുന്ന പ്രശ്നമല്ല കാട്ടുപന്നി ശല്യം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ, മറവ് ചെയ്യുകയോ ചെയ്യേണ്ടതും ആയത് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തേണ്ടതുമാണെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ നിബന്ധനകൾ വന്യജീവിസംരക്ഷണ നിയമത്തിലൊരിടത്തുമില്ല.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനയും നശിപ്പിക്കുവാൻ ഇരുനൂറിലധികം കർഷകർക്ക് കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കി അനുമതി നൽകിയിട്ടുള്ളതാണ്. സർക്കാർ സമാന ഉത്തരവ് ഇറക്കിയാൽ മാത്രമെ കാട്ടുപന്നി ശല്യത്തിന് ശാശ്വതപരിഹാരം കാണാൻ സാധിക്കുകയുള്ളൂ.
നിലവിലെ മന്ത്രിസഭാ തീരുമാനം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ അടവ് മാത്രമാണ്. സർക്കാർ സമീപനം ആത്മാർഥതയുള്ളതെങ്കിൽ തീരുമാനത്തിൽ തിരുത്തലുകൾ വരുത്തണമെന്നും മലയോരജനതയുടെ ജീവസംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള നിയമം; തിരുത്തലുകൾ വേണം: ഇൻഫാം
01:56 AM May 26, 2022 | Deepika.com