കൊച്ചി: കേരള ഭൂമി പതിച്ചു നല്കല് ചട്ടപ്രകാരം നല്കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കാനാകില്ലെന്നും, പട്ടയവ്യവസ്ഥ ലംഘിച്ചെന്നു കണ്ടെത്തിയാല്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ടിന്റെ ഭൂമി തിരിച്ചെടുക്കുന്നതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ നല്കിയ അപ്പീലും ഇതിലുള്‍പ്പെടും.
അതേ സമയം ഭൂമി തിരിച്ചെടുക്കുന്നതു സിംഗിള്‍ ബെഞ്ച് തടഞ്ഞതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലുകള്‍ അനുവദിച്ചിട്ടുമുണ്ട്. കൃഷിക്കും പാര്‍പ്പിടത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി പതിച്ചു നല്കിയ ഭൂമിയില്‍ റിസോര്‍ട്ടുകള്‍, ക്വാറികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ ആരംഭിച്ചെന്നു കണ്ടെത്തി ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെതിരെ ഭൂവുടമകള്‍ നല്കിയ അപ്പീലുകള്‍ തള്ളിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവ് നല്‍കിയത്.
ക്വാറികളടക്കമുള്ളവയുടെ പ്രവര്‍ത്തനം തടഞ്ഞ് സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. നോട്ടീസ് നല്കി വാദം കേള്‍ക്കാതെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും ഭൂമി തിരിച്ചെടുക്കാന്‍ അധികാരമില്ലെന്നും ഭൂവുടമകള്‍ വാദിച്ചു.
കേരള ഭൂമി പതിച്ചു നല്കല് ചട്ടത്തില്‍ മുന്‍കൂര്‍ നോട്ടീസ് നല്കാന് പറയുന്നില്ല. പട്ടയം റദ്ദാക്കുന്നതിനു മുമ്പു കൈവശക്കാരുടെ വാദം കേള്ക്കണമെന്നേ പറയുന്നുള്ളൂ.
പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അതിനാല്‍ വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വ്യവസ്ഥ ലംഘിച്ചാൽ ഭൂമി പോകും
01:55 AM May 26, 2022 | Deepika.com