കൊച്ചി: അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും തുടരന്വേഷണം അട്ടിമറിക്കുന്നെന്ന ആരോപണത്തിനു അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ജിയിലെ ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാരിനോട് വിശദീകരണ പത്രിക നല്കാന് നിര്‍ദേശിച്ച ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് ഹര്‍ജി 27നു പരിഗണിക്കാനായി മാറ്റി.
കേസിന്റെ എല്ലാ ഘട്ടത്തിലും അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ അതിജീവിതയുടെ താത്പര്യം ചോദിച്ചിരുന്നെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) വിശദീകരിച്ചു. പ്രോസിക്യൂട്ടര്‍ നിയമനത്തിനു നടി, രണ്ടുദിവസം മുമ്പ് അഭിഭാഷകന്റെ പേര് നിര്‍ദേശിച്ച് സര്‍ക്കാരിനു ശിപാര്‍ശ ചെയ്തിരുന്നു. കേസ് അട്ടിമറിക്കുന്നെന്ന നടിയുടെ ഭീതി അനാവശ്യമാണ്.
കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഹര്‍ജി പിന്‍വലിക്കണമെന്നാണ് അഭ്യര്‍ഥനയെന്നും ഡിജിപി പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും ആരോപണങ്ങളില്‍ മറുപടി വേണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
കേസിൽ തുടരന്വേഷണം നടക്കുന്നില്ലെന്നു നടിയുടെ അഭിഭാഷക ആരോപിച്ചു. മേയ് 30നകം തുടരന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചതെന്നും കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഡിജിപി പറഞ്ഞു. മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചതെന്നും സമയം നീട്ടി നല്കുന്ന കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സിംഗിള്‍ബെഞ്ച് മറുപടി നല്കി. കേസിന്റെ വിചാരണ നീളുമെന്നതിനാല്‍ പ്രതികളെക്കൂടി ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നും പറഞ്ഞു.
ഹര്‍ജില്‍ വിചാരണക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് തേടണമെന്ന് ഡിജിപി തുടര്‍ന്ന് ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്നറിയാന്‍ ഫോറന്‍സിക് പരിശോധന വേണമെന്നാവശ്യപ്പെട്ട് ഏപ്രിലില്‍ അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെ വിശദീകരണം പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തേടാമെന്നു ഹൈക്കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണ, ആരോപണം അടിസ്ഥാനരഹിതം
01:55 AM May 26, 2022 | Deepika.com