തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേരം, കൊപ്ര എന്നിവയുടെ സംഭരണം ഊർജിതമാക്കുവാൻ നടപടികൾ സ്വീകരിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. സംഭരണ ഏജൻസികളുമായി നടത്തിയ യോഗ ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരഫെഡിന്റെ 22 സൊസൈറ്റികൾ വഴിയും മാർക്കറ്റ് ഫെഡിന്റെ 20 സൊസൈറ്റികൾ വഴിയും സംഭരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.
കേരഫെഡ്, മാർക്കറ്റ് ഫെഡ് ഒപ്പം നാഫെഡ് എന്നീ ഏജൻസികളെ ഏകോപിപ്പിച്ച് സംഭരണം ഊർജിതമാക്കും. നാഫെഡിന്റെ സംഭരണ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച് കൃഷി സെക്രട്ടറി അടുത്തദിവസംതന്നെ ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
105.90 രൂപയാണ് നിലവിലെ കൊപ്രയുടെ സംഭരണവില. ഇതോടൊപ്പംതന്നെ പച്ചത്തേങ്ങ സംഭരണം വിപുലീകരിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നതിന് കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
32 രൂപയാണ് നിലവിൽനിശ്ചയിച്ചിട്ടുള്ള പച്ചത്തേങ്ങ സംഭരണ വില. നാളികേര വികസന കോർപറേഷനും കേരഫെഡും ഈ നിരക്കിൽ നിലവിൽ പച്ചത്തേങ്ങ സംഭരണം നടത്തുന്നുണ്ട്.
നാളികേരം, കൊപ്ര സംഭരണം ഊർജിതമാക്കും
01:55 AM May 26, 2022 | Deepika.com