കൊച്ചി: യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. ഇടതുസര്‍ക്കാര്‍ ആദ്യം ഈ പദ്ധതിയെ അംഗീകരിച്ചതാണെന്നും ഉമ്മന്‍ചാണ്ടി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യുഡിഎഫ് കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ-റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍.
നിലവിലെ ലൈനുകളില്‍കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. എല്ലാ അനുമതിയും ലഭിച്ചാല്‍ മൂന്നുവര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലെ സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികള്‍. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി മുംബൈ റെയില്‍ വികാസ് കോര്‍പറേഷനുമായി ചേര്‍ന്ന് കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു.
വി.എസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ-റെയിലിന് പിന്നാലെ പോയത്. വന്‍കിട പദ്ധതികള്‍ക്കോ വികസനത്തിനോ യുഡിഎഫ് ഒരിക്കലും എതിരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യുഡിഎഫ് വന്നാൽ സബര്‍ബന്‍ റെയില്‍: ഉമ്മന്‍ചാണ്ടി
01:55 AM May 26, 2022 | Deepika.com