കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്നു നിലമേൽ സ്വദേശി വിസ്മയ(24) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിനു പത്തു വർഷം തടവ്. വിവിധ വകുപ്പുകളിലായി ഇയാൾ 12,55,000 രൂപ പിഴയായും ഒടുക്കണം. സ്ത്രീധനപീഡന മരണ (304 - ബി) വകുപ്പ് പ്രകാരം പത്ത് വർഷം തടവും പത്ത് ലക്ഷം രൂപയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.
306-ാം വകുപ്പ് പ്രകാരം ആറുവർഷം കഠിനതടവാണ് അനുഭവിക്കേണ്ടത്. രണ്ടു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവും അനുഭവിക്കണം. 408-എ പ്രകാരം രണ്ടു വർഷം തടവും 50,000 രൂപ പിഴയും അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭവിക്കണം.
സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ആറ് വർഷം കഠിനതടവും പത്തു ലക്ഷം രൂപയും പിഴശിക്ഷ യുണ്ട്. പിഴ അടച്ചില്ലെങ്കിൽ 18 മാസം അധികതടവ് അനുഭവിക്കണം.
ഇതിലെ നാലാം വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും 5000 രൂപ പിഴയുമാണ്. പിഴ അടച്ചില്ലെങ്കിൽ 15 ദിവസംകൂടി അധിക തടവ് അനുഭവിക്കണം.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്തമാക്കി. ജില്ലാ അഡീഷണൽ സെ ഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ ജഡ്ജി കെ.എൻ. സുജിത്, പ്രതി കിരൺകുമാറിനെ തന്റെ ചേംബറിൽ വിളിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞു.
അച്ഛന് ഓർമക്കുറവുള്ളതു കാരണം അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അമ്മയെ നോക്കാൻ ആരുമില്ലെന്നുമായിരുന്നു മറുപടി. അമ്മയ്ക്കു പ്രമേഹം, വാതം, ഉയർന്ന രക്തസമ്മർദം എന്നിവ ഉണ്ടെന്നും തന്റെ പ്രായവും മാതാപിതാക്കളുടെ പ്രായവും പരിഗണിക്കണമെന്നും കിരൺകുമാർ കോടതിയോട് അപേക്ഷിച്ചു.
അതേസമയം, ഇതു വ്യക്തിക്ക് എതിരായ കേസ് അല്ലെന്നും സമൂഹത്തിനു സന്ദേശം നൽകാൻ പരമാവധി ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജും വാദിച്ചു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതി സർക്കാർ ഉദ്യോഗസ്ഥനാണ്. നിയമം കർശനമായി നടപ്പാക്കാൻ ബാധ്യതയുള്ള ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ടതുതന്നെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
ഭാര്യയെ സംരക്ഷിക്കേണ്ട വ്യക്തി അവരുടെ മുഖത്തു ബൂട്ടിട്ടു ചവിട്ടിയത് എന്തു സന്ദേശമാണു സമൂഹത്തിനു നൽകുന്നത്? കേസിൽ പ്രതിയുടെ കുടുംബ പശ്ചാത്തലവും മാതാപിതാക്കളുടെ പ്രായവും പ്രസക്തമല്ലെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
വിദ്യാസമ്പന്നനായ പ്രതിക്ക് ലവലേശം പശ്ചാത്താപമില്ല. രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന കേസിൽ കിരൺകുമാറിനു പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർ അഭ്യർഥിച്ചു. തുടർന്ന് പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണു ജഡ്ജി വിധി പ്രഖ്യാപനത്തിലേക്കു കടന്നത്. ശിക്ഷ പ്രഖ്യാപിക്കുമ്പോഴും നിർവികാരനായാണു പ്രതി കോടതി മുറിയിൽ നിന്നത്.
ഉച്ചകഴിഞ്ഞു കോടതി നടപടി പൂർത്തിയാക്കി കിരണിനെ കൊല്ലം ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. ഇന്ന് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റും.
പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നു വിസ്മയയുടെ വീട്ടുകാർ
കൊല്ലം: ശിക്ഷാവിധിയിൽ പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അപ്പീൽ പോകുമെന്നും വിസ്മയയുടെ അമ്മ സജിത.
വിധിയിൽ തൃപ്തരല്ലാത്തതിനാൽ മേൽക്കോടതിയെ സമീപിക്കും. ജീവപര്യന്തമാണു പ്രതീക്ഷിച്ചത്. പ്രതി കിരൺ മാത്രമല്ല, കിരണിന്റെ വീട്ടുകാരും ശിക്ഷ അർഹിക്കുന്നുണ്ടെന്നും സജിത പറഞ്ഞു.
വിസ്മയ കേസ്: ഭർത്താവിന് 10 വർഷം കഠിനതടവ്
02:18 AM May 25, 2022 | Deepika.com