കൊച്ചി: കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടിയുള്ള സര്‍വേ സമാധാനപരമായി നടത്താമായിരുന്നെന്നും എന്തിനാണ് ഇത്രയും കോലാഹലങ്ങള്‍ ഉണ്ടാക്കിയതെന്നും സർക്കാരിനോട് ഹൈക്കോടതി. സാമൂഹികാഘാത പഠനം പൂര്‍ത്തിയാകുന്നതിനു മുമ്പ് എന്തിനാണ് ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിച്ചതെന്നും കോടതി ചോദിച്ചു.
കെ-റെയില്‍ എന്നെഴുതിയ കല്ലുകളിടുന്നതിനെതിരേ കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യങ്ങൾ ചോദിച്ചത്. കല്ലിടുന്നതെന്തിനാണെന്നാണ് കോടതി ആദ്യം മുതല്‍ ചോദിക്കുന്നത്. കല്ലുകളിട്ടതോടെ സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ധാരണയുണ്ടായി. പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുന്നതിനു പോലും ഇതു തടസമായി.
സാമൂഹികാഘാത പഠനം വലിയ സാമൂഹികാഘാതം ഉണ്ടാക്കുന്ന സ്ഥിതിയായതോടെയാണ് കോടതിക്ക് ഇടപെടേണ്ടി വന്നത്. അതോടെ കോടതി സര്‍ക്കാരിനെതിരാണെന്ന പ്രചാരണമുണ്ടായി. ഇതു നിര്‍ഭാഗ്യകരമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ ആറുവരി പാത നിലവില്‍ വന്നു കഴിഞ്ഞു. ഇവിടെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താന്‍ കാറില്‍ എട്ടുമണിക്കൂര്‍ എടുക്കും. ഇതു മാറി വേഗത്തിലെത്തേണ്ടത് ആവശ്യമുള്ള കാര്യമാണ്.
പോര്‍വിളികളോടെയല്ല പദ്ധതി നടപ്പാക്കേണ്ടത്. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം. നിയമപ്രകാരം നടപ്പാക്കുന്ന ഒരു പദ്ധതിയും നിര്‍ത്തിവയ്ക്കേണ്ടി വരില്ലെന്നും കോടതി വ്യക്തമാക്കി. വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതു തടഞ്ഞ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി അനുകൂല ഉത്തരവു വാങ്ങിയിരുന്നു. സാമൂഹികാഘാത പഠനം തടയരുതെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചു.
പിന്നീട് എതിര്‍പ്പുള്ള സ്ഥലങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കേണ്ടെന്നും പകരം ജിയോ ടാഗ് വഴി സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കോടതിയുടെ നിര്‍ദേശങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്ന് അഭിപ്രായപ്പെട്ട സിംഗിള്‍ബെഞ്ച് ഹര്‍ജികള്‍ ജൂണ്‍ രണ്ടിനു പരിഗണിക്കാനായി മാറ്റി. കെ-റെയില്‍ എന്നെഴുതിയ കല്ലുകള്‍ സ്ഥാപിക്കുന്നതു കോടതി തടഞ്ഞതു മറികടക്കാന്‍ സര്‍വേ ഡയറക്ടര്‍ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്കി ഉത്തരവിറക്കിയതില്‍ ഹൈക്കോടതി വിശദീകരണം തേടി.
കോടതി ഉത്തരവ് മറികടക്കാന്‍ എന്തുമാകാമെന്നാണ് ചില ഉദ്യോഗസ്ഥരുടെ ധാരണ. സിംഗിള്‍ബെഞ്ചിനു മേല്‍ ഡിവിഷന് ബെഞ്ചും സുപ്രീം കോടതിയുമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കെ-റെയിലില്‍ സർക്കാരിനോട് ഹൈക്കോടതി എന്തിനായിരുന്നു ഇത്രയും കോലാഹലങ്ങള്‍?
02:18 AM May 25, 2022 | Deepika.com