തിരുവനന്തപുരം: പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വാദം പൂർത്തിയായി. ഹർജിയിൽ നാളെ വിധി പറയും. പി.സി. ജോർജ് വിവാദ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച സിഡി കോടതിയിൽ പ്രദർശിപ്പിക്കുന്ന കാര്യത്തിൽ കോടതിയും പോലീസും തമ്മിൽ ആശയക്കുഴപ്പമുണ്ടായി.
പോലീസ് സമർപ്പിച്ച പി.സി. ജോർജിന്റെ പ്രസംഗം അടങ്ങിയ സിഡി കോടതിയിൽ തൊണ്ടി മുതൽ ആയിട്ടാണ് ഹാജരാക്കിയിരുന്നത്. ഇങ്ങനെ മുദ്ര വച്ച കവറിൽ ഹാജരാക്കിയ വസ്തുക്കൾ സാധാരണ വിചാരണാഘട്ടത്തിലാണ് കോടതി തെളിവായി സ്വീകരിക്കുക. എന്നാൽ ഇവിടെ വിചാരണഘട്ടമല്ലല്ലോ എന്നു കോടതി ആരാഞ്ഞു. ഇവിടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കോടതിയെ കാണിച്ചു മനസിലാക്കാൻ മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്ന് സർക്കാർ അഭിഭാഷക കോടതിക്കു മറുപടി നൽകി.
അന്വേഷണസംഘം സമർപ്പിച്ച നാലു സിഡികളിൽ ക്രൈം ഓണ്‍ലൈനിൽ വന്ന ദൃശ്യങ്ങളാണ് കോടതിയിൽ തിങ്കളാഴ്ച പ്രദർശിപ്പിച്ചത്. പി.സി. ജോർജ് എറണാകുളം ജില്ലയിലെ വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്. 37 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗമാണ് കോടതി നിരീക്ഷിച്ചത്.സിഡി പ്രദർശിപ്പിക്കാൻ അന്വേഷണ സംഘം തെരഞ്ഞെടുത്ത ഓണ്‍ലൈൻ ചാനലിന്റെ വിശ്വാസ്യതയെ പ്രതിഭാഗം ചോദ്യം ചെയ്തു. പി.സി. ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന നിലപാടിൽ പ്രോസിക്യൂഷൻ ഉറച്ചുനിന്നു.
പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തീരുമാനം നാളെ
04:24 AM May 24, 2022 | Deepika.com