10.15 ആയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് കോടതിയിൽ എത്തി. അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചു. 10.35ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ പിള്ളയും എത്തി. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട സിഐ പി. രാജ്കുമാറും തൊട്ടുപിന്നാലെ അഭിഭാഷകനൊപ്പം പ്രതി കിരൺകുമാറും കോടതിയിൽ എത്തി. പിന്നീട് ഉദ്വേഗജനകമായ നിമിഷങ്ങൾക്കിടെ പ്രതി കുറ്റക്കാരൻ ആണെന്ന കണ്ടെത്തൽ പുറത്തുവന്നു. പിന്നീട് പ്രതിയെ ജില്ലാ ജയിലിലേയ്ക്ക് മാറ്റുന്നതുവരെ ജനം കോടതി പരിസരത്ത് തന്നെ നിന്നു.
അക്ഷോഭ്യനായി കിരൺ കുമാർ
വിസ്മയ കേസിലെ പ്രതി ഭർത്താവ് കിരൺ കുമാർ ഭാവ വ്യത്യാസം ഒന്നുമില്ലാതെയാണ് ഇന്നലെ കോടതിയിൽ എത്തിയത്. കോടതി നടപടികൾ തുടങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ഇയാൾ അഭിഭാഷകനൊപ്പം കോടതി മുറിയിൽ കയറിയത്. വെള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു വേഷം. നീല മാസ്കാണ് ധരിച്ചിരുന്നത്. തിരക്കിനിടെ ഒറ്റനോട്ടത്തിൽ പ്രതിയെ മാധ്യമ പ്രവർത്തകർ അടക്കമുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞതുമില്ല.
കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ വിവരം അറിഞ്ഞപ്പോഴും ഇയാൾ കോടതി മുറിക്കുള്ളിൽ നിർവികാരനായിത്തന്നെ നിൽക്കുകയായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി 11.50 നാണ് കിരൺ കുമാറിനെ കോടതി മുറിയിൽനിന്നു പോലീസ് പുറത്തേയ്ക്കു കൊണ്ടുവന്നത്. തുടർന്ന് ജീപ്പിൽ കയറ്റാൻ കൊണ്ടുപോകവേ മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും അക്ഷോഭ്യനായി നടന്നുനീങ്ങുകയായിരുന്നു. എന്തെങ്കിലും പറയുന്നതിന് പോലീസ് അനുവാദം നൽകിയതുമില്ല. ജില്ലാ ജയിലിലാണ് ഇപ്പോൾ കിരൺ കുമാറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഡിജിറ്റൽ തെളിവിൽ ആശങ്ക ഉണ്ടായിരുന്നു: ഡിവൈഎസ്പി
ഡിജിറ്റൽ തെളിവ് കോടതിയിൽ ഹാജരാക്കിയപ്പോൾ ആശങ്ക ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാർ. എന്നാൽ അതിസൂക്ഷ്മമായി നൽകിയ തെളിവുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് വിധി. വിസ്മയുടേയും കിരണിന്റേയും ഫോൺ കോളുകൾ നിർണായക തെളിവായിരുന്നു.
ഫോറൻസിക്, മെഡിക്കൽ വിഭാഗത്തിന്റെ സൂക്ഷ്മതയോടെയുള്ള പരിശോധനകളും വളരെയേറെ സഹായകരമായി. മറ്റ് തെളിവുകളും സസൂക്ഷ്മം വിശകലനം ചെയ്താണ് കോടതിയിൽ ഹാജരാക്കിയത്.
കേസിന് രാഷ്ട്രീയമാനവും
ഒട്ടേറെ രാഷ്ട്രീയ മാനങ്ങൾ കൈവന്ന കേസെന്ന പ്രത്യേകത കൂടിയുണ്ട് വിസ്മയ കേസിന്. വിസ്മയയുടെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയതോടെയാണ് ഇങ്ങനെയൊരു മാനം കേസിന് പെട്ടെന്ന് കൈവന്നത്. വിസ്മയയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ഗവർണർ സ്ത്രീധനത്തിന് എതിരേ വലിയൊരു കാമ്പയിനും തുടക്കമിട്ടിരുന്നു. ഇത് കേരളത്തിലെ രാഷ്ട്രീയരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു.സ്ത്രീധനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഗവർണർ ഒരു ദിവസത്തെ ഉപവാസവും നടത്തുകയുണ്ടായി. ഇത് സംസ്ഥാന സർക്കാരിന് എതിരായ പ്രചാരണമായി ചിലർ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണ് കേരള പോലീസ് വളരെ ഗൗരവമായി ഏറ്റെടുത്ത് അന്വേഷണം ഊർജിതമാക്കിയത്.
ക്രൈം ബ്രാഞ്ച് ഐജി ഹർഷിത അട്ടല്ലൂരിക്കായിരുന്നു അന്വേഷണത്തിന്റെ മേൽനോട്ടം. ശാസ്താംകോട്ട സിഐ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ 50 ഓളം ഉദ്യോഗസ്ഥരാണ് രാപ്പകൽ വ്യത്യാസമില്ലാതെ അന്വേഷണത്തിന്റെ ഭാഗമായി തെളിവുകൾ ശേഖരിച്ചത്. വാട്സ് ആപ്പ് സന്ദേശങ്ങളും ടെലിഫോൺ കോളുമടക്കം 25,000ൽ അധികം തെളിവുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. ഇവ കോർത്തിണക്കി കോടതിയിൽ അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജും വലിയ മികവാണ് പുലർത്തിയത്.
വിധിയിൽ സന്തോഷമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
പ്രതിഭാഗം പ്രതീക്ഷയർപ്പിച്ചത് ഡിജിറ്റൽ തെളിവുകളിൽ
പ്രതിഭാഗം പ്രതീക്ഷയർപ്പിച്ചിരുന്നത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളായിരുന്നു. ഡിജിറ്റൽ തെളിവുകൾ കോടതി നിർണായക തെളിവായി നിലനിൽക്കില്ലെന്ന കണക്കുകൂട്ടലായിരുന്നു പ്രതിഭാഗത്തിനുണ്ടായിരുന്നത്. എന്നാൽ നിർണായക തെളിവായി കോടതി കണ്ടെത്തിയത് അന്വേഷ ഉദ്യോഗസ്ഥർ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളായിരുന്നു.