കൊച്ചി: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി. ജോര്‍ജിന് ഹൈക്കോടതി മേയ് 26 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊതുപ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം. വിശദീകരണം നല്കാന് സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ജസ്റ്റീസ് പി. ഗോപിനാഥ് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
ഹര്ജിക്കാരന് 70 വയസ് പിന്നിട്ട വ്യക്തിയാണെന്നതും പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നതും കണക്കിലെടുത്താണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഇക്കാലയളവില്‍ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. അന്വേഷണത്തില്‍ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല എന്നീ വ്യവസ്ഥകളും നിര്‍ദേശിച്ചിട്ടുണ്ട്.
വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മേയ് എട്ടിന് പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. ഇതു റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തിരുവനന്തപുരം കോടതിയില്‍ നിലവിലുണ്ടെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയിൽ അറിയിച്ചു. ഇടക്കാല ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരുവനന്തപുരം കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ തടസമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
വെണ്ണലയിലെ നാൽപത് മിനിറ്റ് വരുന്ന പ്രസംഗത്തില്‍നിന്നു ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്താണ് കേസ് എടുത്തതെന്നും തിരുവനന്തപുരത്തെ കേസില്‍ കോടതി ജാമ്യം നല്‍കിയതിലുള്ള ജാള്യം മറയ്ക്കാനാണ് പോലീസ് പിന്നാലെ നടന്ന് കേസെടുക്കുന്നതെന്നും പി.സി. ജോര്‍ജിന്റെ അഭിഭാഷകന് ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം കോടതി ജാമ്യം നല്‍കിയശേഷവും കുറ്റം ആവര്‍ത്തിച്ച പി.സി. ജോര്‍ജിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ വാദം.
പി.സി. ജോര്‍ജ് വാ തുറക്കില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്ന് വാദത്തിനിടെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചതു ചിരി പടര്‍ത്തി. തുടര്‍ന്നാണ് പൊതു പ്രസ്താവനകള്‍ വിലക്കിയത്. വെണ്ണല കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.സി. ജോര്‍ജ് നല്കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ചെറിയൊരു ശതമാനമാളുകള്‍ ദേശവിരുദ്ധ പ്രവര്ത്തനങ്ങളിലുള്പ്പെടുന്നതിലെ ആശങ്കയാണ് പ്രസംഗത്തില്‍ പങ്കുവച്ചതെന്നും ഒരു ദേശസ്നേഹിയെന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും പി.സി. ജോര്‍ജിന്റെ ഹര്‍ജിയില്‍ പറയുന്നു.
പി.സി. ജോര്‍ജിന് 26വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം
04:09 AM May 24, 2022 | Deepika.com