കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന് വിജയ് ബാബു വിദേശത്തു നിന്നു നാട്ടിലേക്കു മടങ്ങിയെത്തിയ ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. വ്യാഴാഴ്ചയ്ക്കകം നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് എടുത്തതിന്റെ പകര്‍പ്പ് ഹാജരാക്കാനും ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശിച്ചു.
വിജയ് ബാബു ഇപ്പോള്‍ ഇന്ത്യയിലുണ്ടോയെന്ന് ഹര്‍ജി പരിഗണിക്കവേ സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു. ഇല്ലെന്നാണ് അഭിഭാഷകന് മറുപടി നല്‍കിയത്. എങ്കില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലേക്കു മടങ്ങിയെത്തിയശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ കേസിനെക്കുറിച്ച് നിരന്തരം മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുകയാണെന്ന് ഹര്ജിക്കാരന് ആരോപിച്ചു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ല. പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത കേസാണിതെന്നും അഭിഭാഷകന് വാദിച്ചു.
നടിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുന്നതിനു മുമ്പു വിജയ്ബാബു വിദേശത്തേക്കു പോയതാണെന്നും ഏതു ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അഭിഭാഷകന് വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദാക്കിയതോടെയാണ് തിരിച്ചു വരാനാകാത്ത സ്ഥിതിയായത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാനാണ് വിജയ്ബാബു വിദേശത്തേക്കു കടന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. ഇരയുടെ പേരു വെളിപ്പെടുത്തിയതിനു മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരേ നിലവിലുണ്ട്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും വിജയ്ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വിജയ് ബാബു വീണ്ടും ദുബായില്‍
കൊച്ചി: പീഡന പരാതിക്ക് പിന്നാലെ ദുബായിലേക്കും പിന്നീട് ജോര്‍ജിയയിലേക്കും കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു വീണ്ടും ദുബായില്‍ തിരിച്ചെത്തിയതായി പോലീസിന് വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ യുഎഇ കോണ്‍സുലേറ്റിന്റെ ഉള്‍പ്പെടെ സഹായം പോലീസ് തേടി. ആദ്യം ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശമന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത ജോര്‍ജിയയിലേക്ക് പ്രതി കടന്നത്.
പോലീസ് ഇവിടേക്ക് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു വീണ്ടും ദുബായില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഇന്ന് വൈകിട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ഊര്‍ജിതമാക്കി.
ബിസിനസ് ടൂറിലാണെന്നും ഇന്ന് മടങ്ങിയെത്തുമെന്നുമാണ് വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചിട്ടുള്ളത്. ഇന്നും വിജയ് ബാബു ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
വിജയ് ബാബു മടങ്ങിയെത്തിയശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി
04:09 AM May 24, 2022 | Deepika.com