തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതലത്തിൽ നിരീക്ഷണ സമിതി രൂപീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.
കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിശുസൗഹാർദപരവും സുതാര്യവുമാക്കുന്നതിന് കർത്തവ്യവാഹകരുടെ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്.
ജില്ലാതലത്തിലുള്ള നിരീക്ഷണ സമിതി രൂപീകരിച്ചു തുടർ നടപടികൾ സ്വീകരിക്കാൻ വനിത-ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗം ബി. ബബിത എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.
ജില്ലാ കളക്ടർ ചെയർപേഴ്സണും, ബാലാവകാശ കമ്മീഷൻ മെംബർ ഫെസിലിറ്റേറ്ററും, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ വൈസ് ചെയർപേഴ്സണും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നോഡൽ ഓഫീസറും ജില്ലാ നിരീക്ഷണസമിതിയുടെ ഭാഗമാകും.
ജില്ലാ നിരീക്ഷണ സമിതികൾ മൂന്നുമാസത്തിലൊരിക്കൽ കൂടണം. ഓരോ കർത്തവ്യവാഹകരും നിയമം നടപ്പാക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രേഖാമൂലം ജില്ലാ നിരീക്ഷണ കമ്മിറ്റിയിൽ വിശദീകരിക്കണം. കർത്തവ്യവാഹകർ വിശദീകരിച്ച കാര്യങ്ങളിൽ സ്വീകരിച്ച നടപടിക്രമങ്ങളും സ്വീകരിക്കേണ്ട നടപടിക്രമങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. ജില്ലാ നിരീക്ഷണ കമ്മിറ്റിയിൽ നടപടി സ്വീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ വകുപ്പ് തലത്തിൽ തരംതിരിച്ച് രേഖാമൂലം പോക്സോ നിരീക്ഷണ സംവിധാനമായ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിക്കണം. നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കർത്തവ്യവാഹകർക്ക് കൃത്യമായ പരിശീലനം നൽകണം. ജില്ലയിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്.
പോക്സോ നിയമം: നീതി ഉറപ്പാക്കാൻ നിരീക്ഷണസമിതി രൂപീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
03:53 AM May 24, 2022 | Deepika.com