കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയെ മെമ്മറികാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് നടി ആരോപിക്കുന്നത്. മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലം വരുന്നതുവരെ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഇടക്കാല ആവശ്യം.
തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയം മേയ് 31 നു അവസാനിക്കാനിരിക്കെയാണ് നടിയുടെ ഹര്‍ജി. ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ഹര്‍ജി ഇന്നു പരിഗണിക്കും. ഇതിനിടെ ബെഞ്ചു മാറ്റണമെന്നാവശ്യപ്പെട്ട് നടി മറ്റൊരു അപേക്ഷയും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ആദ്യം നീതിയുക്തമായ അന്വേഷണത്തിനു നടപടിയെടുത്തെങ്കിലും ഇപ്പോള്‍ പിന്‍വലിയുകയാണെന്ന് ഹര്‍ജിയിൽ പറയുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കും മുമ്പു അവസാനിപ്പിക്കാന്‍ നടന് ദിലീപ് ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചു. തുടരന്വേഷണം പാതിവഴി അവസാനിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് നല്കാന് ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഭീഷണിപ്പെടുത്തുന്നു.
കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടെന്ന് ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ 2020 ജനുവരി പത്തിന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചകാര്യം ഹൈക്കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ പബ്ലിക് പ്രോസിക്യൂട്ടറെയോ ഇരയായ തന്നെയോ വിചാരണക്കോടതി അറിയിച്ചില്ല. മെമ്മറി കാര്‍ഡിലെ ഫയല്‍ ആരെങ്കിലും കാണുകയോ പകര്‍ത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവില്‍ മാറ്റം വരൂ. ഗൗരവമേറിയ ഈ വിഷയം വിചാരണക്കോടതി രഹസ്യമാക്കി വച്ചു. തുടര്‍ നടപടി സ്വീകരിച്ചില്ല. പ്രതികളെ രക്ഷിക്കുന്ന നിലപാടാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാന്‍ വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തില്‍ വിചാരണക്കോടതി നടപടിയെടുത്തില്ല. ദിലീപിന്റെ അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടപെട്ടു. അഭിഭാഷകരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും സീനിയര്‍ അഭിഭാഷകന് സര്‍ക്കാരിലുള്ള സ്വാധീനം നിമിത്തം ഇതിനു കഴിഞ്ഞില്ല. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് രാഷ്ട്രീയ നേതാക്കളില്‍നിന്ന് ഇവര്‍ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹൈക്കോടതിയോ ഹൈക്കോടതി നിര്‍ദേശിക്കുന്ന അഥോറിറ്റിയോ തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. കൃത്യമായ ഇടവേളകളില്‍ അന്വേഷണ പുരോഗതി പരിശോധിക്കണം. മെമ്മറി കാര്‍ഡ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കു നല്കാന് നിര്‍ദേശിക്കണം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതും ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതും തുടരന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച കേസ്: അന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്നു അതിജീവിത
03:45 AM May 24, 2022 | Deepika.com